മലയാള സിനിമയിലെ ലിംഗവിവേചനത്തെ തുറന്നുകാണിക്കുന്ന ലേഖനവുമായി പൃഥ്വിരാജിന്റെ ഭാര്യ

single-img
2 June 2017

മലയാള സിനിമയിലെ വനിതാ സംഘടനായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ച് പൃഥ്വിരാജിന്റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. ‘ലക്ഷ്യം ലിംഗസമത്വം’ എന്ന തലക്കെട്ടില്‍ ഹഫിങ്ടണ്‍ പോസ്റ്റ് ആണ് സുപ്രിയയുടെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രമുഖ താരങ്ങളുടെ പ്രതികരണങ്ങളാണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലയാള സിനിമയില്‍ നായകനും നായികയും തമ്മില്‍ വലിയ വ്യത്യാസമുള്ളതെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. 60 വയസ്സുള്ള നായകന് 20 വയസ്സുള്ള നായിക, 60 വയസ്സുള്ള നായകന്റെ അമ്മയായി 50 വയസ്സുള്ള നായിക എന്നതാണ് സിനിമയുടെ അവസ്ഥയെന്നു റിമാ കല്ലിങ്കല്‍ പറയുന്നതായി സുപ്രിയ ലേഖനത്തില്‍ എഴുതുന്നു.

വന്‍ വിജയം നേടിയ ടേക്ക്ഓഫിലെ പ്രധാന കഥാപാത്രമായിട്ടും തനിക്ക് നായക നടന്‍മാരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് കിട്ടിയതെന്നും പാര്‍വതി പറയുന്നു. സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ചും പാര്‍വതി രൂക്ഷമായി പ്രതികരിച്ചിരിക്കുന്നു. കോമഡിക്കു വേണ്ടിയെന്ന പേരിലും മാസ് ഓഡിയന്‍സിനു വേണ്ടിയെന്നും പറഞ്ഞ് സ്ത്രീ വിരുദ്ധമായ സംഭാഷണങ്ങളെ ന്യായീകരിക്കുകയാണ്. ഇത്തരത്തില്‍ കോമഡിക്കു വേണ്ടി പുരുഷനെ പരിഹസിക്കാറുണ്ടോ. അയാള്‍ സ്‌ത്രൈണത ഉള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മാത്രമാണ് അങ്ങനെ ഉണ്ടാകുന്നത്. അതും സ്ത്രീത്വത്തെ അപമാനിക്കുന്നതു പോലെയാണെന്നും ലേഖനത്തില്‍ പാര്‍വതി പ്രതികരിക്കുന്നു.

വുമണ്‍ ഇന്‍ മലയാളം സിനിമ വനിതകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ശ്രദ്ധിക്കുന്നത് എന്ന് രേവതി പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സ്ത്രീകളുടെ സംഘടന ആയതിനാല്‍ തന്നെ സിനിമയിലെ മറ്റ് അസോസിയേഷനുകളില്‍ നിന്ന് ഇത് വ്യത്യസ്തമാണെന്നും രേവതി പറഞ്ഞതായി സുപ്രിയ ലേഖനത്തില്‍ പറയുന്നു.