വ്യത്യസ്തനായി എംബി രാജേഷ് എംപിയും; രണ്ടാമത്തെ മകളെയും ചേര്‍ത്തത് സര്‍ക്കാര്‍ സ്‌കൂളില്‍

single-img
1 June 2017

തന്റെ രണ്ടാമത്തെ മകളെയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് പൊതുപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്തനായിരിക്കുകയാണ് എംബി രാജേഷ് എംപി. കേന്ദ്രീയ വിദ്യാലയത്തില്‍ എം.പി.മാരുടെ മക്കള്‍ക്ക് പ്രത്യേകമായുള്ള ക്വാട്ട വേണ്ടെന്നുവച്ചാണ് രാജേഷ് സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ കുട്ടികളെ ചേര്‍ക്കാന്‍ തീരുമാനിച്ചത്. രണ്ടാമത്തെ മകളായ പ്രിയങ്കയെ പാലക്കാട് ഈസ്റ്റ് യാക്കര(മണപ്പുളളിക്കാവ്) ഗവ. എല്‍പി സ്‌കൂളിലാണ് ചേര്‍ത്തത്. ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിലൂടെ രാജേഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂത്തമകള്‍ നിരഞ്ജന ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്.

ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ഇല്ല എന്ന് രേഖപ്പെടുത്തിയെന്നും രാജേഷ് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിലൂടെ പറയുന്നു. പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയും മക്കളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ പ്രേരണയായ ഘടകങ്ങളാണെന്നും രാജേഷ് കുറിക്കുന്നു.

എംപിയെന്ന നിലയില്‍ അനേകം പേര്‍ക്ക് അവര്‍ മികച്ചതെന്ന് കരുതുന്ന സ്വകാര്യവിദ്യാലയങ്ങളിലെ പ്രവേശനത്തിന് ശുപാര്‍ശ കത്ത് കൊടുത്തിട്ടുണ്ട്. അതിനും പുറമേ കേന്ദ്രീയ വിദ്യാലയത്തില്‍ എം.പി. ക്വാട്ടയിലുള്ള പത്ത് സീറ്റിലേക്ക് മറ്റ് കുട്ടികള്‍ക്ക് പ്രവേശനവും നല്‍കാറുണ്ട്. ഒപ്പം വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നടത്തിയ പ്രക്ഷോഭങ്ങളും അതിനേറ്റു വാങ്ങേണ്ടി വന്ന പോലീസ് മര്‍ദ്ദനത്തിന്റെയും ജയില്‍ വാസത്തിന്റെയും ഓര്‍മ്മകളും അനുഭവങ്ങളും മക്കളെ പൊതുവിദ്യാലയത്തില്‍ തന്നെ പഠിപ്പിക്കണമെന്ന നിര്‍ബന്ധത്തിന് പിന്നിലുണ്ട് എന്നും രാജേഷ് കുറിക്കുന്നു.