യുപിയിൽ ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചു: റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
സഞ്ചരിച്ചിരുന്ന ട്രെയിനില്‍ വെച്ച് മുസ്ലീം യുവതിയെ പീഡിപ്പിച്ച കേസില്‍ ഗവണ്‍മെന്റ് റെയില്‍വെ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശിനിയാണ് പീഡനത്തിനിരയായത്. ചന്ദ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ലകനൗ -ചണ്ഡീഗഡ് ട്രെയിനില്‍ മീററ്റിലേക്ക് വരുമ്പോഴായിരുന്നു സംഭവം. പ്രതിയായ റെയില്‍വെ പോലീസ് ഉദ്യോഗസ്ഥന്‍ യുവതി തീവണ്ടി മുറിയില്‍ നിന്നി പുറത്തുവന്നപ്പോള്‍ ബലം പ്രയോഗിച്ച് ഒഴിഞ്ഞ കോച്ചിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഇയാളെ ബിജ്‌നൂര്‍ സ്‌റ്റേഷനില്‍ വെച്ച് ട്രെയിനില്‍ സഞ്ചരിച്ചിരുന്നവര്‍ പിടികൂടുകയും റെയില്‍വെ പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായുംഅന്വേഷണം ആരംഭിച്ചതായും റെയില്‍വെ പോലീസ് പോസ്റ്റ് ഇന്‍ ചാര്‍ജ് രവി മോഹന്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷയും നിയമവും കൈകാര്യം ചെയ്യുന്നതിനായി ചുമതല നല്‍കിയിട്ടുള്ള വിഭാഗമാണ് ജി ആര്‍ പി എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഗവണ്‍മെന്റ് റെയില്‍വെ പോലീസ്. ഇത് സംസ്ഥാന ഗവണ്‍മെന്റിന് കീഴിലാണ് പ്രവര്‍ത്തിച്ചു വരുന്നതും. ഇത്തരത്തില്‍ സുരക്ഷ ചുമതലയുള്ള റെയില്‍വെ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ യാത്രക്കിടയില്‍ യാത്രക്കാരിയെ പീഡിപ്പിച്ചത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.