മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശം നല്‍കാന്‍ അഞ്ച് പേരടങ്ങുന്ന സംഘം കൂടി;എംബിഎക്കാർക്ക് മികച്ച ശമ്പളത്തിൽ സംഘത്തില്‍ ഉള്‍പ്പെടാൻ അവസരം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശം നല്‍കാന്‍ വീണ്ടും അഞ്ച് പേരടങ്ങുന്ന സംഘത്തെ നിയമിക്കുന്നു. നിലവില്‍ ഏഴ് ഉപദേശകരുണ്ടെങ്കിലും കോര്‍പ്പറേറ്റ് കമ്പനികളുമായി ആശയവിനിമയത്തിനും കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തി ഐടി മേഖലയെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സംഘത്തെ നിയോഗിക്കുന്നത്.
അന്താരാഷ്ട്ര കമ്പനികളുടെ മാതൃക പിന്തുടര്‍ന്ന് ഉയര്‍ന്ന ശമ്പളം നല്‍കിയാണ് ഇവരെ നിയമിക്കുക. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ചീഫ് മിനിസ്റ്റേഴ്സ് ഫെലോ എന്നാണ് ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരെ അറിയുക. അഭിമുഖത്തിലൂടെയാവും തിരഞ്ഞെടുപ്പ്. ഹൈപവര്‍ ഐടി കമ്മിറ്റിയാണ് ഇവര്‍ക്കായി അഭിമുഖം നടത്തുന്നത്. രാജ്യത്തെയോ പുറത്തയോ മികച്ച ബിസിനസ് സ്‌കൂളൂകളില്‍ നിന്ന് എംബിഎ നേടിയവര്‍ക്ക് അപേക്ഷിക്കാം 40 വയസ്സിനു താഴെയുള്ളവര്‍ക്കായിരിക്കും മുന്‍ഗണന.
ഇവരുടെ പ്രകടനം മികച്ചതാണെന്ന് കണ്ടാല്‍ കാലാവധി കഴിഞ്ഞാല്‍ പൊതുമേഖല സ്ഥാപനങ്ങളിലോ മിഷന്‍ പദ്ധതികളിലോ തുടരാം. ഇവര്‍ക്കു വേണ്ടി പ്രത്യേക കേഡര്‍ തസ്തിക സൃഷ്ടിച്ചേക്കാമെന്ന സൂചന ഐടി വകുപ്പിന്റെ കുറിപ്പില്‍ ഉണ്ട്.