ലക്ഷ്മി നായർക്കെതിരായ പരാതി പിൻവലിച്ച വിവേകിനെ സി പി ഐയിൽ നിന്നും പുറത്താക്കി

single-img
28 May 2017

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെയുള്ള ജാതി അധിക്ഷേപ പരാതി പിന്‍വലിച്ചത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അറിവോടെയാണെന്ന് ആരോപിച്ച യൂണിറ്റ് സെക്രട്ടറി വിവേകിനെ എഐഎസ്എഫ് പുറത്താക്കി. പരാതി സംഘടനയോട് ആലോചിക്കാതെ പിന്‍വലിക്കുകയും പാര്‍ട്ടിക്ക് അപമാനമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനുമാണ് നടപടി.

പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷമാണ് പരാതി പിന്‍വലിച്ചതെന്ന് വിവേക് ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പിന്നീട് ഇത് തിരുത്തിയ വിവേക് തനിക്ക് തെറ്റു പറ്റിയതാണെന്നും സംഘടനയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജി വയ്ക്കുന്നതായും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്നു കാണിച്ച് 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ സി.പി.ഐ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് പുറത്താക്കല്‍.

വിവേകിന്റെ തീരുമാനം വ്യക്തിപരമാണെന്നായിരുന്നു സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. വിവേക് ലക്ഷ്മി നായരുടെ കസ്റ്റഡിയിലാണെന്ന് എഐഎസ്എഫ് നേതൃത്വവും ആരോപിച്ചിരുന്നു.