ബദ്ധവൈരികള്‍ ഒന്നിക്കുന്നു, മഹാസഖ്യവുമായി അഖിലേഷും മായാവതിയും, ഉത്തര്‍പ്രദേശില്‍ സംയുക്ത റാലി നടത്തും

single-img
28 May 2017

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയും കൈകോര്‍ക്കുന്നു. യുപിയില്‍ ആദ്യമായി സംയുക്ത റാലി നടത്താന്‍ ഒരുങ്ങുകയാണ് ഇരുവരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോാണ്‍ഗ്രസുമായുള്ള സഖ്യപരീക്ഷണം പരാജയമായതോടെയാണ് അഖിലേഷ് ബിഎസ്പിയുമായി സഖ്യം ചേരുന്നത്. സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി ഡല്‍ഹിയില്‍ നടത്തിയ ഉച്ചഭക്ഷണത്തില്‍ പങ്കെടുത്ത ശേഷമാണ് മായാവതിയും അഖിലേഷും ഒന്നിക്കാന്‍ തീരുമാനിക്കുന്നത്.

വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവാണ് രാജ്യത്ത് ബിജെപിക്കെതിരായി വന്‍ ശക്തിയായി മുന്നണിയുണ്ടാവണമെന്ന ആശയം മുന്നോട്ട് വെച്ചത്. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ മുന്നണിക്ക് സജ്ജരാണെന്ന് പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. യോഗത്തില്‍ എല്ലാ ബിജെപി വിരുദ്ധ പാര്‍ട്ടികളും ഐകകണ്‌ഠേനെ സംയുക്ത റാലിക്ക് സമ്മതിച്ചതായി സമാജ്വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ പറഞ്ഞു. ബിജെപിക്ക് എതിരായി ശക്തമായ മുന്നേറ്റം ഈ സമയത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്ത് 27ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ബീഹാറിലെ പാറ്റ്‌നയില്‍ സംഘടിപ്പിക്കുന്ന റാലിക്ക് ശേഷമാകും യുപിയുലെ റാലി. ലാലുവിന്റെ റാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.