മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഒ.രാജഗോപാല്‍; ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയില്‍ വാദിച്ചിട്ടുണ്ട്

single-img
25 May 2017

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ.  മേയ് 17ന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ 4166-ാം നമ്പര്‍ ഉത്തരത്തിലാണ് ലാവ്‌ലിന്‍ കേസില്‍ തെറ്റായ വിവരം മുഖ്യമന്ത്രി നല്‍കിയതെന്ന് രാജഗോപാല്‍ പറയുന്നു. ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയില്‍ വാദിക്കുന്നതിന് ഹരീഷ് സാല്‍വേയുടെ ഫീസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപയാണ് നാളിതുവരെ ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ എന്നായിരുന്നു ഒ. രാജഗോപാല്‍ രേഖാമൂലം ഉന്നയിച്ച ചോദ്യം. മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ഉത്തരം ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയില്‍ വാദിച്ചിട്ടില്ല, എന്നായിരുന്നു.  എന്നാല്‍ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചിട്ടുണ്ട് എന്നും പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വേ കേസിനായി ഹാജരായിട്ടുണ്ടെന്നുമാണ് ഒ. രാജഗോപാല്‍ അവകാശപ്പെടുന്നത്. ഇതിനായി സാല്‍വേയ്ക്ക് വന്‍തുകയാണ് ഫീസായി നല്‍കിയതെന്നും രാജഗോപാല്‍ പറയുന്നു. ഇതിനെതിരേ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

 

 

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് കേസ് കോടതിയില്‍ വന്നത്. അന്നത്തെ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ്, ലാവ്‌ലിന്‍ കേസില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് അനുമതി നല്‍കി. ഇതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. 2009 ആഗസ്ത് 30ന് ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍, ജസ്റ്റിസ് ബി.എസ്. സുദര്‍ശന്‍ റെഡ്ഡി എന്നിവരുടെ ബെഞ്ചിലാണ് കേസ് വന്നത്. ഹര്‍ജിയില്‍ പിണറായി വിജയനു വേണ്ടി ഹാജരായത് എഫ്.എസ്. നരിമാനാണ്. സംസ്ഥാനത്തിനു വേണ്ടി ഹരീഷ് സാല്‍വെയും ഹാജരായി. ഹരീഷ് സാല്‍വെ, അന്ന് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച്, ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന് വാദിച്ചു. ആഗസ്ത് 31ലെ പത്രങ്ങളില്‍ ഇതു സംബന്ധിച്ച് വാര്‍ത്തയും വന്നിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.