ടെക്നോപാർക്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം;സിനിമ താരം കൊച്ചു പ്രേമന്റെ മൊഴിയെടുത്തു
തിരുവനന്തപുരം: കവടിയാര്‍ ജവഹര്‍ നഗറില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പ്രമുഖ ഹാസ്യ നടന്‍ കൊച്ചു പ്രേമന്റെ മൊഴിയെടുത്തു. ഇദ്ദേഹത്തിന്റെ മകന്‍ ഹരികൃഷ്ണനുമായി വിവാഹ ബന്ധം ഉറപ്പിച്ചിരുന്ന മാവേലിക്കര സ്വദേശിനി വിന്ദുജ നായര്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പോലീസ് മൊഴിയെടുത്തത്.
ഇരുവരും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനി ജോലിക്കാരായിരുന്നു. കൊച്ചു പ്രേമനും കുടുംബവും തുടക്കത്തില്‍ വിവാഹ ബന്ധത്തെഎതിര്‍ത്തിരുന്നെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു.
തുടര്‍ന്ന കൊച്ചു പ്രേമന്‍ മകന്‍ ഹരികൃഷണനു നല്‍കിയ ഫ്ളാറ്റിലേക്ക് നേരത്തെ കൂട്ടുക്കാരികള്‍ക്കൊപ്പം വാടകയ്ക്ക താമസിച്ചിരുന്ന വിന്ദുജ താമസം മാറുകയായിരുന്നു. വിന്ദുജ തനിച്ചായിരുന്നു താമസം എന്നാണ് പോലീസ് പറയുന്നത്. തങ്ങള്‍ ഉടന്‍ വിവാഹിതരാകുമെന്നായിരുന്നു വിന്ദുജ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.
എന്നാല്‍ അവരുടെ പെട്ടെന്നുള്ള ആത്മഹത്യ ഒപ്പം ജോലി ചെയ്യുന്നവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരാള്‍ ഫ്ളാറ്റില്‍ സുഖമില്ലാതെയിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന പോലീസ് എത്തിയപ്പോള്‍ ഫ്ളാറ്റിലെ അന്തേവാസികളില്‍ ചിലര്‍ ചേര്‍ന്ന് ഡി 12 ഫ്ളാറ്റില്‍ നിന്ന് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ആ ശുപത്രിയില്‍ എത്തിക്കും മുമ്പേ യുവതിക്ക് മരണം സംഭവിക്കുകയായിരുന്നു.
പിന്നീട് പോലീസ് ഫോറന്‍സിക് വിഭാഗമെത്തി പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പോ മറ്റു തെളിവുകളോ കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടെ അച്ഛന്‍ ആന്‍ഡമാന്‍ നിക്കോബാറിലാണ്. അമ്മയും സഹോദരനും ഇപ്പോള്‍ മാവേലിക്കരയിലാണ് താമസം. മ്യൂസിയം പോലീസിനാണ് കേസില്‍ അന്വേഷണ ചുമതല.