രാജ്യത്തിനു മാതൃകയാവാൻ വീണ്ടും കേരളം; ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് എളുപ്പത്തില്‍ പാഠങ്ങള്‍ പഠിക്കാനാവുന്ന തരത്തില്‍ കേരളം പ്രത്യേക പാഠപുസ്തകങ്ങൾ ഒരുക്കുന്നു
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രത്യക പാഠപുസ്തകങ്ങള്‍ ഇറക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് എളുപ്പത്തില്‍ പാഠങ്ങള്‍ പഠിക്കാനാവുന്ന തരത്തില്‍ രാജ്യത്ത് ആദ്യമായി പ്രത്യേക പാഠപുസ്‌കതങ്ങള്‍ ഒരുക്കി സംസ്ഥാനസര്‍ക്കാര്‍ മാതൃകയാവുകയാണ്. കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് എളുപ്പത്തില്‍ എത്തുന്ന കാക്കയും, പൂച്ചയും,വീടും എല്ലാം ഉള്‍പ്പെടുത്തിയാണ് പാഠ്യ രീതികള്‍ തയാറാക്കിയിരിക്കുന്നത്.
പഠിക്കാന്‍ പുസ്തക കളിപ്പാട്ടം എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. എസ്സിഇആര്‍ടിയുടെ ചുമതലയിലാണ് പുസ്തകങ്ങള്‍ തയാറാക്കിയിരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രത്യേകം പുസ്തകം അച്ചടിക്കുന്നത്. സംസ്ഥാനത്ത് 300ലധികം വരുന്ന സര്‍ക്കാര്‍ സ്പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കും. മൂന്ന് മുതല് 6 വയസ്സുവരെയുള്ള രോഗബാധിതരായ കുട്ടികള്‍ക്ക് വേണ്ടി പ്രീസ്‌കുള്‍ പുസ്തകങ്ങളും ഇതോടൊപ്പം വിതരണം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് മാത്രമല്ല, ഇത്തരം കുരുന്നുകളെ പഠിപ്പിക്കുന്ന അധ്യാപകരും ചിലതൊക്കെ പഠിച്ചിരിക്കണം. അതിനായി സ്പെഷ്യല് സ്‌കൂളിലേ അധ്യാപകര്‍ക്കുള്ള കൈപുസ്തകങ്ങളും ഉണ്ട്. സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യവകുപ്പിനും ഒപ്പം ശിശു രോഗ വിദഗ്ധര്‍, മനശാസത്രഞ്ജര് തുടങ്ങി മെഡിക്കല്‍ സംഘത്തിന്റെ കൂടി സഹായത്തോടെയാണ് പ്രത്യേക പാഠപുസ്തകങ്ങള്‍ ഒരുക്കിയിരിക്കുന്നത്