ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരുന്ന രീതിയാണ് കേരളത്തിലെ ഭരണത്തിലെന്ന് നടന്‍ ശ്രീനിവാസന്‍; ജനാധിപത്യമല്ല ഗുണ്ടാധിപത്യവും പണാധിപത്യവുമാണ് ഇവിടെ നിലനില്‍ക്കുന്നത്

single-img
21 May 2017

കോഴിക്കോട്: ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരുന്ന രീതിയാണ് കേരളത്തിലെ ഭരണത്തിലെന്ന് നടന്‍ ശ്രീനിവാസന്‍. ജനാധിപത്യമല്ല ഗുണ്ടാധിപത്യവും പണാധിപത്യവുമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടിയും മറ്റൊന്നിനേക്കാള്‍ ഭേദമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. കോഴിക്കോട് നടന്ന പരസ്ഥിതിയെ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

മലയാളികള്‍ക്ക് വിവരമുണ്ടെങ്കിലും തെരഞ്ഞെടുക്കാന്‍ പറ്റിയ രാഷ്ട്രീയകക്ഷികളില്ലാത്തതാണ് പ്രശ്‌നമെന്ന് നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയത്തില്‍ ഉത്തരേന്ത്യക്കാര്‍ക്ക് വിവരമില്ലാത്തതാണ് പ്രശ്‌നം. ഇന്ത്യയില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി മറ്റേതിനെക്കാള്‍ നല്ലതെന്ന് തോന്നുന്നില്ല.പണ്ട് തന്ത്രപൂര്‍വമുണ്ടാക്കിയ മുദ്രാവാക്യത്തില്‍ പറയുംപോലെ ലക്ഷം, ലക്ഷം പേരെ പിന്നാലെ നടത്തിക്കുന്ന നേതാവ് നമുക്ക് വേണ്ട. നമുക്കൊപ്പം നടക്കുന്ന നേതാക്കളാണ് വേണ്ടത്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ അടക്കം പരിഹരിക്കാന്‍ സര്‍ക്കാരുകളോട് അപേക്ഷിച്ചിട്ട് കാര്യമില്ല. പകരം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭരണം പിടിച്ചെടുക്കണം. അവരിലേക്ക് അധികാരം വരികയാണ് വേണ്ടത്. അങ്ങനെയുളള ജനാധിപത്യരാഷ്ട്രത്തില്‍ തനിക്ക് എംഎല്‍എയാകണമെന്നില്ല. എന്നാല്‍ എപ്പോഴും അതിന്റെ കൂടെയുണ്ടാകും.

കളളവോട്ട് ചെയ്താല്‍ എങ്ങനെ ജനാധിപത്യം വരും. ഒറ്റത്തെരഞ്ഞെടുപ്പില്‍ 14 കളളവോട്ട് വരെ ചെയ്തയാള്‍ വിരല്‍ വല്ലാതെ എരിയുന്നുവെന്ന് പറയുന്നത് കേട്ട അനുഭവം തനിക്കുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു. പെരിയാറിന്റെ തീരത്ത് മാത്രം റെഡ് കാറ്റഗറിയില്‍പ്പെട്ട 83 ഫാക്ടറികളുണ്ട്. കോഴിയിലും വെളിച്ചെണ്ണയിലും കൊടിയ വിഷമാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാലും അതില്‍ മുക്കിയെടുത്ത കറിവേപ്പിലയാണ് നമുക്ക് കിട്ടുന്നത്. പശ്ചിമഘട്ടത്തില്‍ നൂറുകണക്കിന് ക്വാറികള്‍ക്കാണ് അനുമതി കൊടുത്തത്. ഇതെല്ലാം വെറുതെ സര്‍ക്കാരിനോട് പറയുന്നതിന് പകരം ജനം ഇടപെടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.