നമ്മുടെ മെട്രോ സ്ത്രീപക്ഷ മെട്രോ: മെട്രോ ട്രെയിനുകളുടെ വളയം പിടിക്കാൻ പെൺകരുത്തിന്റെ മികവും

single-img
20 May 2017

കൊച്ചി മെട്രോ ഓടി തുടങ്ങുന്നതിന് മുന്‍പ് തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രശംസ നേടിയെടുത്തെങ്കില്‍ അത് വെറുതെയല്ല.  അവരെടുത്ത തീരുമാനങ്ങള്‍ ചരിത്രത്തിലിടം പിടിക്കുന്നതരത്തിൽ പുരോഗമനപരമായതാണു എന്ന ഒറ്റക്കാരണം കൊണ്ടു തന്നെയാണ്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കി വാര്‍ത്തയില്‍ ഇടം പിടിച്ച കൊച്ചി മെട്രോ ഇപ്പോള്‍ മറ്റൊരു വാര്‍ത്ത കൂടി പുറത്ത വിട്ടിരിക്കുകയാണ്.

കൊച്ചി മെട്രോയുടെ തീവണ്ടികളോടിക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന ലോക്കോപൈലറ്റുമാരിൽ ഏഴുപേർ വനിതകളാണെന്നാണ് ആ പുതിയ വാര്‍ത്ത. കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ ട്രെയിനുകള്‍ക്ക് ചുക്കാന്‍ പിടിക്കുക ഏഴ് വനിതകളാണെന്നും അവര്‍ക്ക് ആശംസകളും അര്‍പ്പിച്ചുകൊണ്ടുമുളള വാര്‍ത്ത കൊച്ചി മെട്രോ തന്നെയാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.കൊച്ചി മെട്രോ ട്രെയിനുകള്‍ ഓടിക്കുന്ന സാരഥികളായ ഗോപികയുടെയും വന്ദനയുടെയും ചിത്രങ്ങളോടെയാണ് കൊച്ചി മെട്രോ വാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്.മെട്രോ സ്‌റ്റേഷനുകളുടേയും പരിസരങ്ങളുടേയും നിയന്ത്രണം പൂര്‍ണ്ണമായും കുടുംബശ്രീക്ക് കൊച്ചി മെട്രോ നല്‍കിയിരുന്നു.
കൂടാതെ ടിക്കറ്റ് വിതരണം, ശുചീകരണം, പാര്‍ക്കിംഗ് എന്നിവ കുടുംബശ്രീക്കാണ് നല്‍കിയിരിക്കുന്നത്. ഉദ്ഘാടനത്തെ സംബന്ധിച്ച് ചില്ലറ വിവാദങ്ങള്‍ പൊങ്ങിവന്നതൊന്നും മെട്രോയുടെ കുതിപ്പിനെ ബാധിച്ചിട്ടില്ലെന്നും സര്‍വ്വീസ് ആരംഭിക്കാന്‍ സജ്ജമായിക്കഴിഞ്ഞുവെന്നുമാണ് കെ.എം.ആര്‍.എല്‍ അറിയിക്കുന്നത്.

കേന്ദ്രമെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പച്ചക്കൊടി മെട്രോയ്ക്ക് ഈ ആഴ്ച്ച ലഭിച്ചിരുന്നു.ആലുവ പാലാരിവട്ടം വരെയുള്ള പതിനൊന്ന് സ്റ്റേഷനുകളിലും പാളത്തിലും സുരക്ഷാ കമ്മീഷന്‍ പരിശോധന നടത്തി. പാളം, സിഗ്‌നല്‍ സംവിധാനം, യാത്രക്കാരുടെ സുരക്ഷ, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയകാര്യങ്ങളിലെല്ലാം കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തയിരുന്നു.
ചെന്നൈ, ബംഗളൂരു മെട്രോ സ്റ്റേഷനുകളേക്കാള്‍ മികച്ച നിലവാരമുള്ളതാണ് കൊച്ചിയിലെ സ്റ്റേഷനെന്നും സുരക്ഷാ കമ്മീഷന്‍ ആദ്യഘട്ടം നടത്തിയ പരിശോധനയില്‍ അഭിപ്രായപ്പെട്ടു. സുരക്ഷാ ക്യാമറകള്‍ സ്റ്റേഷനുകളിലെല്ലാം സ്ഥാപിക്കണമെന്നും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കമ്മീഷണര്‍ തുടർന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.