‘ധീരമായ നടപടി’: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

single-img
20 May 2017

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി. നടപടി ധീരമാണെന്നും പെണ്‍കുട്ടിക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ കൃത്യത്തെ പിന്തുണയ്ക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാകുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. അതിനിടെ പീഡനത്തിന് കൂട്ടുനിന്ന പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനനേന്ദ്രിയം മുറിഞ്ഞയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കൊളെജ് അധികൃതര്‍ വ്യക്തമാക്കി.

ജനനേന്ദ്രിയം മുറിഞ്ഞ് തൂങ്ങിയ നിലയില്‍ആണ് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12.39 നാണ് 54 വയസുകാരനെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി.

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.

താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23-കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴി. ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പോലീസ് പറയുന്നു. അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ ഹരിസ്വാമി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. പോലീസ് നിരീക്ഷണത്തില്‍ ആസ്പത്രിയില്‍ തുടരുന്ന ഇയാള്‍ക്കെതിരെ ലൈംഗീക അതിക്രമത്തിനും പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവതിയ്‌ക്കെതിരെ ഇതുവരെ കേസൊന്നും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആത്മരക്ഷയ്ക്കായി ചെയ്ത കൃത്യമായതിനാല്‍ യുവതിയ്ക്കെതിരെ ഏത് വകുപ്പ് പ്രകാരം കേസെടുക്കണമെന്ന കാര്യത്തില്‍ പോലീസിന് ആശയക്കുഴപ്പമുണ്ട്