രാജ്യത്തിന് മാതൃകയായി കേരളസർക്കാർ; 31ന് മുമ്പ് സംസ്ഥാനത്തെ എല്ലാ പ്ലസ് ടു സ്‌കൂളുകളിലും നാപ്കിന്‍ വെന്‍ഡിംഗ് യന്ത്രങ്ങളും മാലിന്യ സംസ്‌കരണ സംവിധാനവും ഘടിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി
തിരുവനന്തപുരം: രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്ന തീരുമാനവുമായി കേരള സര്‍ക്കാര്‍. മൂത്രപ്പുരകളും നാപ്കിന്‍ വെന്‍ഡിംഗ് യന്ത്രവും മാലിന്യ സംസ്‌കരണ സംവിധാനവും ഇല്ലാത്ത പ്ലസ് ടു സ്‌കൂളുകളില്‍ എത്രയും വേഗം അവ ഏര്‍പ്പെടുത്തണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായാണ്് ഒരു സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇവ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിത്തന്നെ വേണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍ വേണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ആര്‍ഡിഡിമാര്‍ സ്‌കൂള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്നും ഇവ ഇല്ലെന്നുകണ്ടാല്‍ സ്‌കൂള്‍ മേധാവികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അറിയിപ്പിലുണ്ട്. എല്ലാ ഗവണ്‍മെന്റ്/എയ്ഡഡ്/അണ്‍എയ്ഡഡ് സ്‌കൂളുകളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
ആര്‍ത്തവശുചിത്വം എല്ലാ സ്ത്രീകളുടെയും അവകാശമാണ്. ആരോഗ്യകരവും ശുചിത്വമുള്ളതുമായ സാനിറ്ററി പാഡുകള്‍ കേരളത്തിലെ മുഴുവന്‍…
Posted by Pinarayi Vijayan on Wednesday, May 17, 2017
പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസാണ് സര്‍ക്കുലര്‍ ഇറക്കിയത്. നേരത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരടുന്നു എന്ന് പരാതിയുണ്ടായിരുന്നു. ബാലാവകാശ കമ്മീഷന് ഇതുസംബന്ധിച്ച പരാതി ലഭിച്ചതിനേത്തുടര്‍ന്ന് കുട്ടികള്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ സ്‌കൂളുകളിലൊരുക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം