പാകിസ്താന്റെ വാദം കോടതി തള്ളി:കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് സ്‌റ്റേ
ഹേഗ്: കുൽഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷൻ റോണി എബ്രഹാം ഉൾപ്പെട്ട 11 അംഗ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി.
അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷന്‍ ജഡ്ജ് റോണി എബ്രഹാമാണ് വിധി പ്രസ്താവിച്ചത്.കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാവില്ലെന്ന പാകിസ്താന്റെ വാദം കോടതി തള്ളി. വിയന്ന കരാര്‍ ലംഘനം നടന്നുവെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്ര, നിയമ സഹായം ലഭിക്കാന്‍ അര്‍ഹതയും അവകാശവുമുണ്ട്.
ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്താന്‍ ബലൂചിസ്താനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാകിസ്താന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചിരുന്നത്.
കുല്‍ഭൂഷന്‍ ജാധവിന്റെ കേസില്‍ ഈ മാസം 8ാം തീയതിയാണ് ഇന്ത്യ കോടതിയെ സമീപിച്ചത്. തൊട്ടടുത്ത ദിവസം തെന്നെ ജാധവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്തിരുന്നു. കേസില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും വാദം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു.