ക്യൂ നിന്ന് മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം;രണ്ട് ലക്ഷം രുപയാകും ബാങ്കുകൾക്ക് മുന്നിൽ തളർന്ന് വീണു മരിച്ചവർക്ക് സർക്കാർ നൽകുക
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ബാങ്ക് ക്യൂവില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കും. മരിച്ചവരുടെ കുടുംബങ്ങള്‍ രണ്ട് ലക്ഷം രൂപ വീതം നല്‍കാനാണ് മന്ത്രിസഭയുടെ തീരുമാനം. കൊല്ലത്തെ സി ചന്ദ്രശേഖരന്‍ (68), ആലപ്പുഴയിലെ കാര്‍ത്തികേയന്‍ (75), മലപ്പുറം തിരൂരിലെ പി പി പരീത്, കണ്ണൂര്‍ കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥനായിരുന്ന കെ കെ ഉണ്ണി (48) എന്നിവരുടെ കുടുംബങ്ങള്‍ക്കായിരിക്കും ധനസഹായം ലഭിക്കുക.
2016 നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയം അനുവദിച്ചിരുന്നെങ്കിലും ബാങ്കുകളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇതുകൂടാതെ എ ടി എമ്മുകളില്‍ നിന്നും പണം ലഭിക്കാതയോടെ ജനം വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ഇതിനിടയില്‍ വലിയ ക്യൂവില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി മരണം റിപോര്‍ട്ട് ചെയ്തിരുന്നു.