വീണ്ടും ബന്ധുനിയമനം; മന്ത്രി എ.കെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തിലേക്ക്
മന്ത്രി എ.കെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തിലേക്ക്. ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ആർദ്രം പദ്ധതിയുടെ മാനേജ്മെന്റ് കൺസൽട്ടന്റായി മന്ത്രി എ.കെ. ബാലന്റെ ഭാര്യയും മുൻ ആരോഗ്യവകുപ്പ് ഡയറക്ടറുമായ ഡോ. പി.കെ. ജമീലയെ നിയമിച്ചു. വ്യവസായ വകുപ്പിലെ നിയമന വിവാദങ്ങളിൽ നിന്ന് സർക്കാർ തലയൂരുന്നതിനിടെയാണ് ആരോഗ്യവകുപ്പിന്റെ പുതിയ നിയമനം. മന്ത്രി ഭാര്യയുടെ നിയമനത്തിനെതിരെ വിമർശനവുമായി ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്
ഈ തസ്തികയിലേക്ക് മൂന്നുപേര്‍ അപേക്ഷിച്ചിരുന്നുവെങ്കിലും അഭിമുഖത്തില്‍ പി.കെ ജമീല മാത്രമാണ് പങ്കെടുത്തത്.
ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച മറ്റ് രണ്ട് പേർ കൂടി എന്നാൽ സുതാര്യ നടപടികളിലൂടെയാണ് നിയമനമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു .
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് മാനെജ്‌മെന്റ് കണ്‍സല്‍റ്റന്റിന്റെ ചുമതല. ആശുപത്രി സൂപ്രണ്ട് പദവിയില്‍ പ്രവൃത്തിപരിചയമുളളവരെയാണ് പരസ്യത്തിലൂടെ ആരോഗ്യവകുപ്പ് ക്ഷണിച്ചിരുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.