വയനാട് മുണ്ടക്കൈ വനമേഖലയില്‍ സായുധധാരികളായ മാവോയിസ്റ്റുകളെത്തിയതായി റിപ്പോര്‍ട്ടുകള്‍; ജനവാസ മേഖലയിലാണ് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന
മേപ്പാടി: വയനാട് മുണ്ടക്കൈ വനമേഖലയില്‍ സായുധധാരികളായ മാവോയിസ്റ്റുകൾ എത്തിയതായി പൊലീസിനു വിവരം ലഭിച്ചെന്നു റിപ്പോര്‍ട്ടുകള്‍. ഡംഡം എസ്റ്റേറ്റിനോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന. നാലു പുരുഷന്മാരും ഒരു വനിതയും ഉള്‍പ്പെടുന്ന സംഘം വൈകിട്ട് രണ്ടു മുതല്‍ നാലുവരെ പ്രദേശത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണം ചോദിച്ചുവാങ്ങിക്കഴിച്ച ഇവര്‍ അരിയും സാധനങ്ങളും വാങ്ങിയാണ് മടങ്ങിയതെന്നും പറയപ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ശക്തമാക്കി.
നിലമ്പൂര്‍ ഏറ്റുമുട്ടലിനു ശേഷം വയനാട്ടിലെ ഒന്നിലധികം കോളനികളില്‍ മാവോയിസ്റ്റുകളെത്തിയിരുന്നുവെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍ തിരുനെല്ലിയിലെ വെള്ളറോടി കോളനിയില്‍ നാലംഗ സംഘം സന്ദര്‍ശിച്ചതു മാത്രമാണു സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ മാസം 17ന് ആയിരുന്നു സന്ദര്‍ശനം. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. അതേസമയം സംഘടനാപ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമസ്ഥലം കേന്ദ്രീകരിച്ചു സിപിഐ മാവോയിസ്റ്റ് പുതിയ ദളം രൂപീകരിച്ചതായി പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു.
‘വരാഹിണി’ ദളമെന്നാണു പുതിയ കൂട്ടായ്മയുടെ പേര്. മാവോയിസ്റ്റുകളുടെ കേരളത്തിലെ നാലാമത്തെ ദളമാണിത്. വയനാട് വന്യജീവി സങ്കേതം, തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതം, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതം എന്നിവ കേന്ദ്രീകരിച്ചാണു വരാഹിണി ദളത്തിന്റെ പ്രവര്‍ത്തനം. മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനാണു പുതിയ ദളത്തിനു നേതൃത്വം നല്‍കുന്നതെന്നാണു വിവരം. മൂന്നു സംസ്ഥാനങ്ങളുമായി ചേര്‍ന്നു കിടക്കുന്നതിനാല്‍ പൊലീസ് നടപടിയോ തിരച്ചിലോ വരുമ്പോള്‍ പെട്ടെന്നു രക്ഷപ്പെടാമെന്നതാണു വരാഹിണി ദളത്തിന്റെ കണക്കുകൂട്ടല്‍.