കിഫ്ബിയെ വിമര്‍ശിച്ച് പ്രതികരിച്ച മന്ത്രി ജി സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; കിഫ്ബി പരിഹാസ്യമായ സംഗതിയല്ല

single-img
14 May 2017

തിരുവനന്തപുരം: കിഫ്ബിയെ വിമര്‍ശിച്ച് പ്രതികരിച്ച മന്ത്രി ജി സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി എന്ന് കേള്‍ക്കുമ്പോള്‍ പരിഹാസ്യമായ എന്തോ സംഗതിയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ കിഫ്ബി പരിഹാസ്യമായ സംഗതിയല്ലെന്നും പിണറായി പറഞ്ഞു. എന്‍ജിഓ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരള ഇന്‍ഫാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് എന്ന കിഫ്ബി ഒരു സാമ്പത്തിക സ്രോതസ്സാണ്. 500 കോടി രൂപയുടെ നിക്ഷേപമുണ്ടെങ്കില്‍ 500 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്താം. അത് തീരുന്ന മുറക്കേ പിന്നെ പണം അന്വേഷിക്കേണ്ട കാര്യമുള്ളു എന്നും മുഖ്യമന്ത്രി പറയുന്നു.

ധനമന്ത്രി തോമസ് ഐസക്ക് രൂപം കൊടുത്ത കിഫ്ബിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചിരുന്നു. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബിയെന്നായിരുന്നു സുധാകരന്റെ പ്രതികരണം. കഴിഞ്ഞ ബജറ്റില്‍ കിഫ്ബി വഴി പണം കണ്ടെത്താനുളള ശ്രമത്തെയും അദ്ദേഹം വിമര്‍ശിച്ചു.

പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത് പണം അനുവദിക്കും. അതേ പദ്ധതികള്‍ക്ക് പണം അനുവദിച്ചതായി ബജറ്റില്‍ പ്രഖ്യാപിക്കില്ല, ബജറ്റില്‍ പദ്ധതി പറയും. പക്ഷേ ബജറ്റില്‍ നിന്ന് വായപയെടുക്കാതെ വെളിയില്‍ നിന്ന് വായ്പ എടുക്കുന്ന പരിപാടിയാണിത്. പൊതുമരാമത്ത് വകുപ്പില്‍ മാത്രം 25,000 കോടി രൂപയുടെ പ്രവൃത്തികളാണ് പ്രഖ്യാപിച്ചത്. അമ്പത് കോടി രൂപയുടെ പാലം പണിയാന്‍ പണമില്ല. 3,000 കോടി രൂപയെങ്കിലും ലഭിക്കേണ്ട പൊതുമരാമത്ത് വകുപ്പിന് ആകെ കിട്ടിയത് 129 കോടി രൂപയാണെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.

ബജറ്റിനു ശേഷമാണ് 900 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രത്യേകാനുമതി നല്‍കിയത്. അതുതന്നെ ഇപ്പോള്‍ 1000 കോടി രൂപയുടെ പദ്ധതികള്‍ കടന്നു. എന്നാല്‍ ഈ പദ്ധതികളുടെ കാര്യം ബജറ്റില്‍ വച്ചാല്‍ പോരെ, പക്ഷെ ബജറ്റില്‍ വയ്ക്കില്ല. അതാണ് ഇപ്പോഴത്തെ കളി. ഇത്തരത്തിലൊക്കെയുളള തരികിട കളികളാണ് സംസ്ഥാനം ഉണ്ടായ കാലം മുതല്‍ നടക്കുന്നത്. ഇപ്പോഴും ഒന്നും മാറിയിട്ടില്ലെന്നും മന്ത്രി സുധാകരന്‍ വ്യക്തമാക്കി.