കേരളം ഭരിക്കുന്നത് തീവ്രവാദികളെയും ഗുണ്ടാ രാജിനെയും പിന്തുണയ്ക്കുന്ന സർക്കാരെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
കോട്ടയം: തീവ്രവാദികളെയും ഗുണ്ടാരാജിനെയും പിന്തുണയ്ക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഭരണം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജനാധിപത്യ അവകാശങ്ങള്‍ പരസ്യമായി ലംഘിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും സംസാരിക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമുള്ള അവകാശങ്ങള്‍ ഇവിടെ ഹനിക്കപ്പെടുകയാണെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.
മുഖംമൂടി ആക്രമണത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കുമരകം പഞ്ചായത്തിലെ ബിജെപി അംഗങ്ങളായ പി.കെ. സേതു, വി.എന്‍. ജയകുമാര്‍ എന്നിവരെ സന്ദര്‍ശിച്ച ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. തിരികെ ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ഇക്കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച കുമരകം പഞ്ചായത്ത് ഓഫിസിനു മുന്നില്‍വച്ചാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ബിജെപിക്കാരായ പഞ്ചായത്ത് അംഗങ്ങളെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്. സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.