‘ആ ഉത്തരവ് എന്റേതല്ല, സെന്‍കുമാറിന്റേതാണ്’; പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം നല്‍കാനുള്ള നിര്‍ദ്ദേശം സെന്‍ കുമാറിന്റേതെന്ന വിശദീകരണവുമായി ബെഹ്റ

single-img
11 May 2017

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ക്കെല്ലാം ഒരേ നിറത്തില്‍ ഒരു കമ്പനിയുടെ തന്നെ പെയിന്റടിക്കണമെന്ന വിവാദ ഉത്തരവിനെ തുടര്‍ന്ന് പോലീസ് തലപ്പത്ത് പോര് രൂക്ഷമാകുന്നു. ഇത്തരത്തില്‍ ഒരു ഉത്തരവ് താന്‍ പുറത്തിറക്കിയിട്ടില്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പൊലീസ് മേധാവിയും നിലവില്‍ വിജിലന്‍സ് ഡിജിപിയുമായ ലോക്നാഥ് ബെഹ്റ.

പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്ത സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനുകളിലെ പെയിന്റടിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ബെഹ്റ വിശദീകരണം നല്‍കിയത്. പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ തീരുമാനിച്ചത് സെന്‍കുമാറിന്റെ കാലത്താണ്. പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിറം നിര്‍ദേശിച്ചതെന്നും ബെഹ്റ വ്യക്തമാക്കി. ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയിന്റ് അടിക്കണമെന്നായിരുന്നു ഉത്തരവ്. ബെഹ്റയുടെ കാലത്തിറങ്ങിയ ഉത്തരവാണെന്ന് കാണിച്ചാണ് സെന്‍കുമാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

എന്നാല്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് അയച്ച വിശദീകരണ കത്തില്‍ 2015ല്‍ ടിപി സെന്‍കുമാര്‍ ഡിജിപി ആയിരുന്ന കാലത്താണ് എല്ലാ പൊലീസ് സ്റ്റേഷനുകളും ഒരേ നിറമാക്കാന്‍ തീരുമാനിച്ചതെന്ന് ബെഹ്റ വിശദമാക്കുന്നു. കേന്ദ്രത്തിന്റെ സാമ്പത്തിക സഹായത്തോടെയുളള പദ്ധതിക്ക് കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. നിറമായി ഒലീവ് ബ്രൗണ്‍ തെരഞ്ഞെടുക്കുകയും ചെയ്തു. പൈലറ്റ് പദ്ധതിക്കായി പേരൂര്‍ക്കട സ്റ്റേഷനെയാണ് തെരഞ്ഞെടുത്തിരുന്നതെന്നും ബെഹ്റ കത്തില്‍ പറയുന്നു.