സ്വന്തം മരണ ദൃശ്യം പകര്‍ത്തിയ സൈനിക ഫോട്ടോഗ്രാഫറുടെ ചിത്രം യു.എസ് സൈന്യം പ്രസിദ്ധീകരിച്ചു

single-img
4 May 2017

കാബൂള്‍: സ്വന്തം മരണത്തിനു കാരണമായ സ്ഫോടനദൃശ്യം പകര്‍ത്തിയ സൈനിക ഫോട്ടോഗ്രാഫറുടെ ചിത്രം യു.എസ് സൈന്യം പ്രസിദ്ധീകരിച്ചു. നാലുവര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഹില്‍ഡ ക്ലെടണ്‍ ഏറ്റവും അവസാനം പകര്‍ത്തിയ ചിത്രമാണ് സൈന്യം മിലിറ്ററി റിവ്യൂയില്‍ പ്രസിദ്ധീകരിച്ചത്. ക്ലെടണിന്റെ കുടുംബത്തിന്റെ അനുമതിയോടെയായിരുന്നു പ്രസിദ്ധീകരണം.

2013 ജൂലൈയില്‍ അഫ്ഗാനിസ്ഥാനിലെ ലാഗ്മാന്‍ പ്രവിശ്യയില്‍ നടന്ന ലൈവ്-ഫയര്‍ പരിശീലന വേളയിലാണ് ക്ലെടണ്‍ ഈ ചിത്രം എടുത്തത്. ക്ലെടണിനു പുറമേ അഫ്ഗാനില്‍ ദേശീയ സൈന്യത്തിലെ നാലു പട്ടാളക്കാരും ഈ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

‘യുദ്ധരംഗത്ത് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും അപകടകരമായ സാഹചര്യങ്ങള്‍ കൂടുതലായി നേരിടേണ്ടിവരുന്നു എന്നു തുറന്നുകാട്ടുന്നതാണ് ക്ലെടണിന്റെ മരണം’ എന്ന് ചിത്രം പ്രസിദ്ധീകരിച്ച മിലിറ്ററി റിവ്യൂ കുറിക്കുന്നു.

ജോര്‍ജിയയിലെ അഗസ്റ്റ സ്വദേശിയായ് ക്ലെടണ്‍ 22ാം വയസിലാണ് കൊല്ലപ്പെടുന്നത്. മികച്ച യുദ്ധ ഫോട്ടോഗ്രാഫര്‍ക്കുള്ള വാര്‍ഷിക പുരസ്‌കാരം മരണാനന്തര ബഹുമതിയായി നല്‍കിയാണ് ക്ലെടണിനെ കോംബാറ്റ് ക്യാമറ ആദരിച്ചത്.