കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് എം.ജി രാജമാണിക്യം

single-img
3 May 2017

തിരുവനന്തപുരം: മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് മാത്രമല്ല കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മാനേജിങ് ഡയറക്ടര്‍ എം.ജി രാജമാണിക്യം. ഇരട്ട ഡ്യൂട്ടി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്‌കാരം വ്യാപകമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം ദേശീയ ശരാശരിക്ക് ഒപ്പമെങ്കിലും എത്തിക്കുന്നതിനുള്ള നീക്കത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. വെറും 4000 ബസ്സുകള്‍ ഓടിക്കാന്‍ 16000 ത്തോളം ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഒരു ബസിന് രണ്ട് ജീവനക്കാരെ കണക്കാക്കിയാല്‍ പോലും 8000 ജീവനക്കാര്‍ അധികമാണ്. മറ്റ് ജീവനക്കാരെക്കൂടി പരിഗണിച്ചാല്‍ ഒരു ബസിന് 8.7 ജീവനക്കാരാണുള്ളത്. ഡ്യൂട്ടി പാറ്റേണും സമയക്രമവും പരിഷ്‌കരിക്കാതെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാകില്ല.

42,000 പേര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടി വരുന്നതുകൂടി പരിഗണിച്ചാല്‍ ഒരു ബസില്‍നിന്ന് ലഭിക്കുന്ന വരുമാനംകൊണ്ട് 18 പേര്‍ക്കാണ് ശമ്പളവും പെന്‍ഷനും നല്‍കേണ്ടിവരുന്നത് ഏഴ് കോടിരൂപ പ്രതിദിന കളക്ഷന്‍ ലഭിച്ചാല്‍ മാത്രമെ ലാഭവും നഷ്ടവുമില്ലാതെ കെ.എസ്.ആര്‍.ടി.സിക്ക് മൂന്നോട്ട് പോകാനാകൂ. അതിനുള്ള നീക്കം നടത്തുന്നുണ്ട്. എന്നാല്‍ കടംവാങ്ങി എത്രനാള്‍ മുന്നോട്ട് പോകാനാകും എന്നത് പ്രധാന ചോദ്യമാണ്. കണ്‍സഷനും പാസും നല്‍കുന്നതുവഴി ഉണ്ടാകുന്ന ബാധ്യത കെ.എസ്.ആര്‍.ടി.സിക്ക് താങ്ങാനാകുന്നതല്ല. ഇതിന്റെ പണം തിരികെനല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകണമെന്നും എം.ജി രാജമാണിക്യം അഭിപ്രായപ്പെട്ടു.

പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ആദ്യം നേരിടുന്ന ബുദ്ധിമുട്ടുകള്‍ ജീവനക്കാര്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷ. ഏത് സ്ഥാപനത്തിലെയും പത്ത് ശതമാനത്തോളം ജീവനക്കാര്‍ പരിഷ്‌കരണങ്ങളോട് മുഖംതിരിച്ച് നില്‍ക്കാറുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കാതെ നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതിന് ചര്‍ച്ചയിലൂടെ ധാരണയിലെത്താനാണ് ശ്രമിക്കുന്നത്. കാര്യങ്ങള്‍ അവര്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷ. ഡ്യൂട്ടി പാറ്റേണ്‍ മാത്രമല്ല കെ.എസ്.ആര്‍.ടി.സിയുടെ പ്രശ്നം. എന്നാല്‍ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ പരിഷ്‌കരണം ആദ്യം നടപ്പാക്കാനാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.