ഛത്തീസ്ഗഡിൽ 25 സി.ആര്‍.പി.എഫ്. സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോദി സർക്കാരിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് മുന്‍ ഏഷ്യന്‍ അത്‌ലറ്റ്; മോദിക്ക് വളകള്‍ വാങ്ങി നല്‍കാന്‍ സ്മൃതി ഇറാനിക്ക് 1,000 രൂപയുടെ ചെക്ക് അയച്ചു കൊടുത്തു
ഛത്തീസ്ഗഡിൽ 25 സി.ആര്‍.പി.എഫ്. സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും രൂക്ഷമായി പരിഹസിച്ചുകൊണ്ട് മുന്‍ ഏഷ്യന്‍ അത്‌ലറ്റ് അജീത് വര്‍മയുടെ കത്ത്. 2013 ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് വേണ്ടി വളകള്‍ അയച്ചു കൊടുക്കാമെന്ന് പറഞ്ഞ് ഇറാനി നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് മോഡിയ്ക്ക് വേണ്ടി പണം ചെലവാക്കാനായി അജീത് വര്‍മ ഇറാനിയ്ക്ക് 1,000 രൂപയുടെ ചെക്ക് അയച്ചത്.
ഇറാനിയുടെ അന്നത്തെ പ്രസംഗം സി.ആര്‍.പി.എഫ് സൈനികരുടെ സമാനമായ കൊലപാതകങ്ങള്‍ക്ക് എതിരായിരുന്നു. അന്ന് ഇറാനിയുടെ അഭിപ്രായത്തില്‍, ‘കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സിന് വളകള്‍ അയക്കണമെന്ന് എനിക്ക് തോന്നുന്നു. ഈ വളകള്‍ ധരിക്കുമോ എന്ന് ഞാന്‍ അവരോട് ചോദിക്കുന്നു. ഇതണിഞ്ഞ് നിങ്ങള്‍ വീട്ടിലിരിന്നോളൂ. എന്തെന്നാല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള 10 ചെറുപ്പക്കാർ നമ്മുടെ പ്രദേശത്ത് വന്ന് ആക്രമണം നടത്തിയപ്പോള്‍, കോണ്‍ഗ്രസ്സ് ഒരു നിശബ്ദ കാണിയെ പോലെ നോക്കിനിന്നു. മാത്രമല്ല, പാര്‍ട്ടി പാകിസ്ഥാനിനു മുമ്പില്‍ നമ്മുക്ക് നീതി തരണമെന്ന് കേഴുകയുമായിരുന്നു,’ ഇറാനി പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍, ബോളിവുഡ് നടനും ബിജെപി എംപിയുമായ വിനോദ് ഖന്നയുടെ നിര്യാണത്തിൽ അനുശോചനത്തോടെ മോഡി ട്വിറ്ററില്‍ തന്റെ ദുഃഖം പ്രകടിപ്പിച്ചപ്പോള്‍ കാശ്മീരില്‍ കൊല്ലപ്പെട്ട മൂന്ന് ഇന്ത്യന്‍ സൈനികരെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുകയായിരുന്നുവെന്നും വർമ്മ കുറ്റപ്പെടുത്തുന്നു.
മോദി സർക്കാരിന്റെ കീഴിൽ ഇന്ത്യന്‍ പട്ടാളക്കാരുടെ മരണനിരക്കിൽ അത്ഭുതകരമായ വര്‍ദ്ധനവുണ്ടായതും സമാനമായ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന മുൻ യുപിഎ സര്‍ക്കാരിനെ ലക്ഷ്യമിടുന്ന ബി.ജെ.പി. നേതാക്കളുടെ പഴയ പ്രസംഗങ്ങളെ കുഴിച്ചെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.