കൊച്ചി നഗരത്തില്‍ ഇനി ഓട്ടോ ഡ്രൈവര്‍മാരില്ല; മുച്ചക്ര വാഹനത്തിന്റെ വളയം പിടിക്കുന്നവര്‍ ിനിമുതല്‍ ഓട്ടോ പൈലറ്റുമാര്‍

single-img
29 April 2017

കൊച്ചി: മെട്രോ വേഗത്തിനൊപ്പം കുതിക്കാന്‍ കൊച്ചിയും ഒരുങ്ങുകയാണ്. അടിമുടി മാറ്റങ്ങളാണ് മെട്രൊ നഗരമായി മാറികൊണ്ടിരിക്കുന്ന കൊച്ചിയിലെ വിവിധ മേഖലകളില്‍ ഉണ്ടാവുന്നത്. നഗരത്തില്‍ ഇനി ഓട്ടോ ഡ്രൈവര്‍മാരുണ്ടാവില്ല, പകരം ഓട്ടോ പൈലറ്റുമാരാവും മുച്ചക്ര വാഹനത്തിന്റെ വളയം പിടിക്കുക.

ഇക്കാര്യത്തില്‍ മാത്രമല്ല മാറ്റം വരുന്നത്. ഇനി ഡ്രൈവര്‍മാര്‍ക്കു ഏകീകൃത യൂണിഫോമും ഓട്ടോറിക്ഷകള്‍ക്കു പ്രത്യേക ലോഗോയുമുണ്ടാകും. ഓണ്‍ലൈന്‍ ടാക്‌സി പോലെ വീട്ടുമുറ്റത്തുനിന്നും ഓട്ടോ വിളിക്കാനുള്ള സൗകര്യമാണ് മെട്രോയുടെ ഒപ്പം ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടു സൊസൈറ്റി രൂപീകരിക്കാന്‍ ഓട്ടോറിക്ഷാ തൊഴിലാളി സംഘടനകളും കെഎംആര്‍എല്‍ അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. വിശാലകൊച്ചി മേഖലയിലും ഗോശ്രീ പ്രദേശത്തുമുള്ള 15,000 ഓട്ടോറിക്ഷകളാണ് ഇതിന്റെ ഭാഗമാവുക.

എല്ലാ സംഘടനകള്‍ക്കും പങ്കാളിത്തമുള്ള ജില്ലാ ഓട്ടോറിക്ഷാ യൂണിയന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്കാണു സൊസൈറ്റിയുടെ മേല്‍നോട്ട ചുമതല. ഇതിനുള്ള നിയമങ്ങള്‍, നിബന്ധന തുടങ്ങിയവ മേയ് 10നകം രൂപീകരിക്കും. സാധാരണ രീതിയിലുള്ള ഓട്ടോ സര്‍വീസ്, ആപ്പിലൂടെ ഓട്ടോ വിളിക്കാവുന്ന സംവിധാനം, ഫീഡര്‍ ഓട്ടോ എന്നിങ്ങനെ മൂന്നുതരം സംവിധാനമാണു നിലവില്‍ വരിക.

റൂട്ടുകള്‍ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എസ്സിഎംഎസ് കോളജിലെ വിദ്യാര്‍ഥികളുടെ സാങ്കേതിക സഹായം ലഭിക്കും. യൂണിഫോം ലോഗോയും നിശ്ചയിക്കുന്നതിനായി ഓട്ടോറിക്ഷ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഡ്രൈവര്‍മാര്‍ക്കായി മത്സരം സംഘടിപ്പിക്കും. പൊതുഗതാഗത സംവിധാനവുമായി ഓട്ടോറിക്ഷകളെ ബന്ധിപ്പിക്കുന്നതു നഗരത്തിനു വലിയ പ്രയോജനമാകുമെന്നു കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. എഴുന്നൂറോളം റൂട്ടുകളിലായിരിക്കും സര്‍വീസ് നടത്തുക.