പാര്‍ട്ടി നല്‍കിയ പരസ്യമായ ശാസന ഉള്‍ക്കൊള്ളുന്നു; ഇതുവരെ പിന്തുടര്‍ന്ന ശൈലി മാറ്റാനാകില്ലെന്ന് മന്ത്രി എം.എം. മണി

single-img
28 April 2017

തൊടുപുഴ: പൊമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടി നല്‍കിയ പരസ്യമായ ശാസനാ നടപടി ഉള്‍ക്കൊള്ളുന്നതായി മന്ത്രി എം.എം. മണി. താന്‍ ഇതുവരെ പിന്തുടര്‍ന്ന ശൈലി മാറ്റാനാകില്ല. പാര്‍ട്ടി ശാസന ഉള്‍ക്കൊള്ളുന്നു. പാര്‍ട്ടി എന്തു പറഞ്ഞാലും കേള്‍ക്കും. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ല.

എന്നാല്‍ വിവാദത്തിനു കാരണക്കാരന്‍ ആയതുകൊണ്ടാണു നടപടിയെന്നും മണി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനേക്കുറിച്ച് കോണ്‍ഗ്രസുകാര്‍ തനിക്ക് ക്ലാസെടുക്കേണ്ടതില്ല. ക്ലാസെടുത്താല്‍ അതിന് മറുപടി നല്‍കാന്‍ മലയാള ഭാഷയില്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ വിരുദ്ധതയെക്കുറിച്ച് പറയുന്ന കോണ്‍ഗ്രസുകാര്‍ക്ക് ആത്മാര്‍ഥതയില്ല. സൂര്യനെല്ലികേസില്‍ പ്രതിപ്പട്ടികയിലുള്ളവര്‍ കോണ്‍ഗ്രസുകാരായിരുന്നുവെന്നും അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുപ്പിച്ചത് താനാണെന്നും എംഎം മണി പറഞ്ഞു. അവരൊക്കെ ജയിലില്‍ ഉണ്ട തിന്നു കിടപ്പുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

ആര്യാടന്‍ മുഹമ്മദിന്റെ ഓഫീസിലെ ജീവനക്കാരിയെ ഉപദ്രവിച്ച് കൊന്ന് ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയില്ലേയെന്നും ലതികാസുഭാഷും മറ്റുമൊക്കെ അന്ന് ജീവനോടെ ഉണ്ടായിരുന്നുവോയെന്നും എംഎം മണി ചോദിച്ചു. തന്റെ സഹോദരന്‍ ലംബോധരന്‍ അനധികൃതമായി ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിച്ച് ഭൂമി ഏറ്റെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.