യുഎസ് – ഉത്തര കൊറിയ സംഘർഷം മൂന്നാം ലോക മഹായുദ്ധത്തിലേക്കു വഴുതിവീണേക്കുമെന്ന ആശങ്കയിൽ ലോകരാജ്യങ്ങൾ നിൽക്കെ, ഉത്തര കൊറിയയുമായി വലിയ ഏറ്റുമുട്ടലിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ട്രംപ്

single-img
28 April 2017

വാഷിങ്ടൻ: ഉത്തര കൊറിയയുമായി വലിയൊരു ഏറ്റുമുട്ടലുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് – ഉത്തര കൊറിയ സംഘർഷം മൂന്നാം ലോക മഹായുദ്ധത്തിലേക്കു വഴുതിവീണേക്കുമെന്ന ആശങ്ക ലോകരാജ്യങ്ങൾക്കുള്ള പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം വരുന്നത്.

വിഷയം സമാധാനപരമായി അവസാനിപ്പിക്കണമെന്നാണു താൻ ആഗ്രഹിക്കുന്നത്. നയതന്ത്രപരമായി കൈകാര്യം ചെയ്യണമെന്നു താൽപര്യപ്പെടുന്നുണ്ടെങ്കിലും അതത്ര എളുപ്പമായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു.

അധികാരമേറ്റു 100 ദിനം പിന്നിടുന്ന ട്രംപ്, രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിലാണു നിലപാടു വ്യക്തമാക്കിയത്. ഉത്തര കൊറിയയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മുൻകൈയ്യെടുത്ത ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങിനെയും ട്രംപ് പ്രശംസിച്ചു. അദ്ദേഹം വളരെയധികം പരിശ്രമിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. കലാപമോ മരണമോ കാണാൻ അദ്ദേഹത്തിനു താൽപര്യമില്ല. ഷീ ചിൻപിങ് നല്ല മനുഷ്യനാണെന്നും തനിക്ക് അദ്ദേഹത്തെ വളരെ നന്നായി അറിയാമെന്നും ട്രംപ് പറഞ്ഞു. അദ്ദേഹത്തിനു ചൈനയും അവിടുത്തെ ജനത്തെയും വളരെ ഇഷ്ടമാണ് അവരെ രക്ഷിക്കാനായി അദ്ദേഹമെന്തും ചെയ്യും. അല്ലെങ്കിൽ അതിനു സാധിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാം – ട്രംപ് കൂട്ടിച്ചേർത്തു.

ഏകാധിപതി കിം ജോങ് ഉൻ യുക്തിരഹിതമായി ചിന്തിക്കുന്നയാളാണോയെന്ന ചോദ്യത്തിന്, തന്റെ ധാരണ അങ്ങനെയാണെന്നായിരുന്നു ട്രംപിന്റെ മറുപടി. ഉന്നിന് 27 വയസ്സു മാത്രമാണു പ്രായം. പിതാവിന്റെ മരണത്തെ തുടർന്നാണു അധികാരത്തിലെത്തിയത്. ആ പ്രായത്തിൽ ഭരണം നടപ്പാക്കുന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. ഉന്നിന് ഇക്കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നു പറയുക മാത്രമാണു താൻ ചെയ്യുന്നത്. അദ്ദേഹം വിവേകിയാണോ അല്ലയോ എന്നതിൽ എനിക്കു പ്രത്യേകിച്ചു അഭിപ്രായമൊന്നുമില്ല. അദ്ദേഹം വിവേകിയാണെന്ന പ്രതീക്ഷയാണുള്ളതെന്നും ട്രംപ് പറഞ്ഞു.

ചൈനയുമായി വളരെ നല്ല ബന്ധമുണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തരമൊരു പരീക്ഷണഘട്ടത്തിൽ എല്ലാ സഹായങ്ങളും നൽകുന്നതിനു ഷീ ചിൻപിങ് ശ്രമിക്കുന്നുണ്ട്. അതിനു ഭംഗം വരുത്തുന്ന തരത്തിലൊന്നും ചെയ്യാൻ നിലവിൽ ഉദ്ദേശിച്ചിട്ടില്ലെന്നും തായ്‌വാനുമായുള്ള ബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോൾ ട്രംപ് വ്യക്തമാക്കി.

ഉത്തര കൊറിയ ആറാം ആണവായുധ പരീക്ഷണം നടത്തുമെന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണ് നിലപാടു വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ അണ്വായുധശേഖരത്തിലെ പ്രബലനായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ കഴിഞ്ഞ ദിവസം യുഎസ് പോർമുനയില്ലാതെ പരീക്ഷിക്കുകയും ചെയ്തിരുന്നു. മിനിറ്റ്മാൻ 3 ബാലിസ്റ്റിക് മിസൈലാണു കലിഫോർണിയ തീരത്തുനിന്നു പരീക്ഷിച്ചത്.