മാറുന്ന ലോകത്ത് മനുഷ്യത്വത്തിന്റെ പുതുചരിത്രമെഴുതി ഷിബിലി; ഹിന്ദു യുവാവിന്റെ മൃതദേഹം സ്വന്തം വീട്ടുവളപ്പില്‍ സംസ്‌കരിക്കാനിടം നല്‍കി മുസ്ലീം കുടുംബം

single-img
26 April 2017

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഒരു നന്മയുടെ മാതൃക. പിന്നാക്കവിഭാഗക്കാരനായ ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാനിടം നല്‍കി മുസ്ലിം കുടുംബം പുതിയ ലോകത്തിനു മാതൃകയായി. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി വട്ടകപ്പാറവീട്ടില്‍ രാജു(38)വിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ അയല്‍വാസിയായ ഷിബിലി തന്റെ പുരയിടത്തില്‍ അനുവാദം നല്‍കുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂലിപ്പണിക്കാരനായിരുന്ന രാജു രക്തസമ്മര്‍ദം കൂടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. ചോര്‍ന്നൊലിക്കുന്ന കൊച്ചുവീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ആകെയുള്ള ആറുസെന്റ് സ്ഥലത്ത് രാജുവിന്റെയും സഹോദരന്റെയും വീടുകളാണ് സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ പൊതുശ്മശാനമില്ല. മൃതദേഹം മറവുചെയ്യണമെങ്കില്‍ പാറത്തോട്ടിലോ ചിറക്കടവിലോ എത്തിക്കണം.

അതിനു വഴിയില്ലാതെ വീട്ടുകാരും ബന്ധുക്കളും വിഷമിച്ചിരിക്കുമ്പോഴാണ് ഷിബിലി സഹായഹസ്തവുമായെത്തിയത്. മാത്രമല്ല ചടങ്ങുകള്‍ക്ക് ഷിബിലി സാമ്പത്തികസഹായവും നല്‍കി.

തങ്കമ്മയാണ് രാജുവിന്റെ അമ്മ. സന്ധ്യ ഭാര്യയും നാലാംക്ളാസ് വിദ്യാര്‍ഥിയായ സേതു, ഒന്നാംക്ളാസ് വിദ്യാര്‍ഥി സുധി എന്നിവര്‍ മക്കളുമാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജുവിന്റെ മരണത്തോടെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.

കാഞ്ഞിരപ്പള്ളിയില്‍ സ്വന്തമായി ബിസിനസ് ചെയ്യുന്നയാളാണ് ഷിബിലി.