അപ്പോള്‍ വേണമെങ്കില്‍ കെഎസ്ആര്‍ടിസിയും നന്നാകും; ‘എങ്ങോട്ടു പോകുന്നു, ഞങ്ങളുടെ കൂടെ വരൂ…’ കാമ്പയിന്‍ വന്‍വിജയം: ലക്ഷ്യമിട്ടതില്‍ നിന്നും കൂടുതല്‍ തുക നേടി ജീവനക്കാരുടെ പരിശ്രമവും

single-img
24 April 2017

‘എങ്ങോട്ടു പോകുന്നു ഞങ്ങളുടെ കൂടെവരൂ, കെ.എസ്.ആര്‍.ടി.സി. ജനങ്ങള്‍ക്കൊപ്പമെന്ന കാമ്പയിന് മികച്ച പ്രതികരണം. ഏപ്രില്‍ 9 മുതലാണ് ജില്ലയിലെ 221 ഷെഡ്യൂളുകള്‍ കാര്യക്ഷമമാക്കുവാനുള്ള ശ്രമം തുടങ്ങിയത്. ജനങ്ങള്‍ക്കൊപ്പം എന്ന ആപ്തവാക്യവുമായി യാത്രക്കാര്‍ക്കിടയിലേക്കിറങ്ങുവാന്‍ വിവിധ ഡിപ്പോകളില്‍ വേണ്ടത്രക്രമീകരണം ഒരുക്കി. ബസുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി തീര്‍ക്കുവാനും യാത്രക്കാര്‍ക്ക് റൂട്ട് മനസിലാക്കുവാന്‍ വ്യക്തമായ ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും നടപടിയായി. ബസുകള്‍ കഴുകിവൃത്തിയാക്കുവാന്‍ നടപടിയെടുത്തു.ദീര്‍ഘദൂരയാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായരീതിയില്‍ പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ചു. ഗ്രാമീണജനതയുടെ യാത്രാക്ലേശത്തിന് അറുതിവരുത്താന്‍ ഗ്രാമീണസര്‍വ്വീസുകള്‍ കാര്യക്ഷമമാക്കി. അഴിച്ചുപണിയും കാമ്പയിനും ഫലംകണ്ടു.

‘എങ്ങോട്ടു പോകുന്നു ഞങ്ങളുടെ കൂടെവരൂ, കെ.എസ്.ആര്‍.ടി.സി. ജനങ്ങള്‍ക്കൊപ്പം” എന്നെഴുതിയ സ്റ്റിക്കര്‍ ഇതിനോടകം ഇടുക്കി ജില്ലയിലെ എല്ലാ ബസുകളുടെയും മുന്നില്‍ ഇടംപിടിച്ചുകഴിഞ്ഞു. ജില്ലയില്‍ ദിവസം 30 ലക്ഷം രൂപ കളക്ഷന്‍ എന്ന ലക്ഷ്യത്തില്‍ ഇതുവരെ കെ.എസ്.ആര്‍.ടി.സി.ക്ക് എത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കാമ്പയിന്‍ തുടങ്ങിയതോടെ ലക്ഷ്യമിട്ടതിനേക്കാള്‍ ഒരുലക്ഷം രൂപ അധികം ലഭിച്ചുതുടങ്ങി. ഈസ്റ്റര്‍, വിഷു ദിനങ്ങളില്‍ ഇത് 34 ലക്ഷമായി ഉയര്‍ന്നു.

അതേസമയം, ജീവനക്കാരുടെ കുറവുമൂലം നാല്‍പ്പതോളം സര്‍വ്വീസുകളാണ് ജില്ലയില്‍ മുടങ്ങിക്കിടക്കുന്നത്. കുമളി ഡിപ്പോയില്‍ 25 കണ്ടക്ടര്‍മാരുടെയും അത്രതന്നെ ഡ്രൈവര്‍മാരുടെയും കുറവുണ്ട്. മാതൃകാഡിപ്പോയായി പ്രഖ്യാപിച്ച കട്ടപ്പനയില്‍ 15 കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും കുറവും ഡ്യൂട്ടി നല്‍കുന്നതിലെ തര്‍ക്കങ്ങളും നിലനില്‍ക്കുന്നു. തൊടുപുഴ ഡിപ്പോയിലാവട്ടെ ജീവനക്കാര്‍ കുറവുള്ളതിനാല്‍ എം.പാനല്‍ ജീവനക്കാരെ ഉപയോഗിച്ചാണ് സര്‍വ്വീസുകള്‍ മുടക്കമില്ലാതെ നടത്തുന്നത്.