ജനങ്ങൾ മദ്യപിക്കണോയെന്നു തീരുമാനിക്കേണ്ടത് കോടതികളല്ല സർക്കാരാണെന്ന് ശിവസേന എം പി
ജനങ്ങൾ മദ്യപിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല സർക്കാരാണെന്ന് ശിവസേന എം പി. ശിവസേനയുടെ എം പിയായ സഞ്ജയ് റാവത്താണു ദേശീയപാതയോരത്തെ മദ്യശാലകൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സുപ്രീം കോടതി നടപടിയ്ക്കെതിരേ വിമർശനവുമായി രംഗത്തെത്തിയത്.
നാസിക്കിലെ ഒരു സമ്മാനദാനച്ചടങ്ങിന്റെ വേദിയിൽ വെച്ചാണു ഇദ്ദേഹം കോടതിയ്ക്കെതിരേ പ്രസ്താവൻ നടത്തിയത്. ശിവസേനയുടെ എം എൽ ഏയായ നീലം ഗോർഹെയ്ക്ക് മികച്ച സാമാജികനുള്ള പുരസ്കാരം നൽകുന്ന ചടങ്ങായിരുന്നു അത്.
“നിങ്ങളാരാണു ഇതൊക്കെ തീരുമാനിക്കാൻ? ഇതൊക്കെ തീരുമാനിക്കാൻ ഇവിടെ സർക്കാരുണ്ട്,” അദ്ദേഹം പറഞ്ഞു.
“അങ്ങനെ മദ്യശാലകൾ അടച്ചുപൂട്ടാനാണെങ്കിൽ സർക്കാർ സബ്സിഡിയോടെ പ്രവർത്തിക്കുന്ന ജഡ്ജിമാരുടെ ക്ലബ്ബുകൾ ആദ്യം അടച്ചുപൂട്ടട്ടെ,” സഞ്ജയ് റാവത്ത് പറഞ്ഞു.
ന്യായാധിപന്മാർ എല്ലാ സൌകര്യവും അനുഭവിച്ച ശേഷം സാധാരണക്കാരുടെ സന്തോഷങ്ങൾ തെല്ലിക്കെടുത്തുകയാണെന്നു അദ്ദേഹം ആരോപിച്ചു.
ജനാധിപത്യത്തിൽ മനുഷ്യർക്കു കുറച്ച് സന്തോഷങ്ങളും ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം ന്യായാധിപന്മാർ പുതിയ ഭരണാധികാരികളായി മാറിയിരിക്കുകയാണെന്നും ആരോപിച്ചു.