പ്രധാനമന്ത്രിസ്ഥാനം മോദി കൊണ്ടുപോയപ്പോള്‍ രാഷ്ട്രപതി സ്ഥാനം സുപ്രീംകോടതിയും തട്ടിയെടുത്തു; അപ്രതീക്ഷിത കോടതിവിധിയെത്തുടര്‍ന്നു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും അഡ്വാനിയും ജോഷിയും പുറത്തേക്ക്: തിരിച്ചുവരവിനുപോലും സാധ്യതയില്ലാതെ പ്രതിസന്ധിയിലായി രാഷ്ട്രീയ ഭീഷ്മാചാര്യന്‍
ബാബറി മസ്ജിദ് തകർത്ത കേസിലെ സുപ്രീംകോടതിയുടെ നിർണ്ണായകവിധി മുതിർന്ന ബി ജെ പി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളീമനോഹർ ജോഷി എന്നിവർക്ക് സമ്മാനിക്കുന്നത് വൻ തിരിച്ചടിയാണ്. പ്രസ്തുത കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയെ തുടർന്ന് രാജ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനുള്ള അവസരമാണ് ഇരുവർക്കും നഷ്ടമാകുന്നത്. വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി അഡ്വാനി മത്സരിക്കുമെന്നാണ് ഉയർന്നു കേട്ടിരുന്നത്. രണ്ടാം സ്ഥാനം മുരളീ മനോഹർ ജോഷിക്കായിരുന്നു. ഇരുവരുടെയും മോഹങ്ങൾക്കാണ് സുപ്രീംംകാടതി വിധി കനത്ത ആഘാതമേൽപ്പിച്ചിരിക്കുന്നത്.
വിചാരണ നേരിടണമെന്ന സിബിഐ നിലപാട് സുപ്രീം കോടതി ശരിവച്ചതോടെ രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിക്കപ്പെടേണ്ടവരുടെ ലിസ്റ്റിൽനിന്ന് ഇരുവരും പുറത്താകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏകപക്ഷീയമായായിരുന്നു നരന്ദ്രമമോദി എത്തിയത്. എൽ കെ അഡ്വാനി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും എന്നു ഉറപ്പിച്ചിടത്തു നിന്നും തന്ത്രപ്രധാനമായ നീക്കങ്ങളിലൂടെ മോദി അധികാരം കൈയിലൊതുക്കുകയായിരുന്നു. ഇതിനെത്തുടർന്നു ചെറുതല്ലാത്ത രീതിയിൽ മോദി- അഡ്വാനി ബന്ധത്തിന് ഉലച്ചിലും സംഭവിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മോദി തന്നെ ഇന്ത്യയുടെ വരുംകാല രാഷ്ട്രപതി അഡ്വാനിയാണന്നെു പല സ്ഥലങ്ങളിലും ഉയർത്തിക്കാട്ടി മഞ്ഞുരുക്കാൻ ശരമിക്കുകയും ചെയ്തിരുന്നു.
ബിജെപിയിലെ നേരേന്ദ്രമോദി- അമിത് ഷാ അച്ചുതണ്ടിന് എതിരായ പല നീക്കങ്ങൾക്കും മുതിർന്ന നേതാക്കളായ അഡ്വാനിയും മുരളീമനോഹർ ജോഷിയും നിലപാടുകൾ സ്വീകരിച്ചിരുന്നു. എന്നാൽ രാഷ്ട്രപതി ചർച്ചകൾ ഉയർന്നു വന്നതോടെ ആ നീക്കങ്ങളിൽ നിന്നും അഡ്വാനിയും സംഘവും മാറിനിൽക്കുകയായിരുന്നു. എന്നാൽ പാർട്ടിയുടെ ഏതെങ്കിലും നിർണായക സ്ഥാനത്തേക്കു തിരിച്ചുവരാനുള്ള മുതിർന്ന നേതാക്കളുടെ അവസാന പ്രതീക്ഷയാണ് ഇന്നത്തെ സുപ്രീം കോടതി വിധിയോടെ അസ്തമിച്ചത്.
പ്രസ്തുത വിധി മോദിക്കും അമിത് ഷായ്ക്കും അഡ്വാനിപക്ഷത്തെ ഒതുക്കാൻ കൂടുതൽ സഹായകമാകുമെന്നാണ് വിലയിരുത്തൽ. പാർട്ടിയിൽ നിന്നും ഇനി ഈ നേതാക്കളുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കാൻ വഴിയില്ല. അതല്ല അങ്ങനെയൊരു നിർദ്ദേശം വരികയാണെങ്കിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ആദ്യം എതിർപ്പു വരുന്നത് മോദിയുടെ ഭാഗത്തു നിന്നാണെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.