നിങ്ങള്‍ പറയുന്ന മതേതരമാവാന്‍ ഞങ്ങളിനി എന്തു ചെയ്യണം: എ കെ ആന്റണിയെവരെ വിജയിപ്പിച്ച മലപ്പുറത്തിന്റെ മതേതരത്വം അളക്കാന്‍ മാപിനിയുമായി ഇറങ്ങിയവരോട് പി കെ ഫിറോസിന്റെ ചോദ്യം

single-img
18 April 2017

മലപ്പുറം: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ലീഗിനെതിരായി പ്രചാരണം നടത്തുന്ന ഇടതുനേതാക്കള്‍ക്ക് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. വടക്കേ ഇന്ത്യയില്‍ മാത്രമല്ല ഏറെ പുരോഗമനമെന്ന് വിശ്വസിച്ച് പോരുന്ന കേരളത്തില്‍ പോലും മുസ്ലിംകള്‍ക്ക് സ്വത്വ പ്രതിസന്ധിയുണ്ടെന്നും മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ മുതല്‍ ചെറിയാന്‍ ഫിലിപ്പ് വരെയുള്ളവര്‍ നടത്തിയ പ്രസ്താവനകള്‍ മുസ്ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന ഈ സ്വത്വരാഷട്രീയവാദത്തിന്റെ പ്രസക്തി ഊട്ടിയുറപ്പിക്കുന്നതാണെന്നും ഫിറോസ് തന്റെ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ദേശീയ തലത്തില്‍ മുസ്ലിം സമുദായത്തിന് പലപ്പോഴും തങ്ങളുടെ രാജ്യസ്‌നേഹമാണ് ബോധ്യപ്പെടുത്തേണ്ടതെങ്കില്‍ എകെ ആന്റണിയെ മലപ്പുറത്ത് കൊണ്ട് വന്ന് വിജയിപ്പിച്ച് മതേതരത്വം തെളിയിച്ച ചരിത്രമാണ് ഞങ്ങള്‍ക്കിവിടെ പറയേണ്ടി വരുന്നത്. അങ്ങിനെയൊന്ന് സംഭവിച്ചില്ലായിരുന്നെങ്കില്‍ മലപ്പുറത്തുകാര്‍ എന്ത് പറയുമായിരുന്നു എന്നാണ് താനാലോചിക്കുന്നതെന്നും ഫിറോസ് ഫേസ് ബുക്കില്‍ കുറിക്കുന്നു.

രാഷ്ട്രീയമായി സംഘടിക്കുന്നതും ജനാധിപത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കുമൊക്കെ ആളെ അയക്കുന്നതും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതുമൊക്കെയാണ് വര്‍ഗ്ഗീയതയെങ്കില്‍ മതേതരമാവാന്‍ ഞങ്ങളെന്താണ് ചെയ്യേണ്ടത്? മതേതര മാപിനിയുമായി ഇറങ്ങിയവര്‍ ഒന്ന് പറഞ്ഞ് തന്നാലുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം ശ്രീ.കൊടിയേരി ബാലകൃഷ്ണൻ മുതൽ ചെറിയാൻ ഫിലിപ്പ് വരെയുള്ളവർ നടത്തിയ പ്രസ്താവനകൾ മുസ്‌ലിം…

Posted by PK Firos on Tuesday, April 18, 2017