ഒടുവിൽ ട്രംപിന്റെ ദൂതൻ പാകിസ്ഥാനേയും തേടിയെത്തി; ഭികരർക്കെതിരെ പാകിസ്ഥാൻ നടപടിയെടുത്തില്ലെങ്കിൽ അമേരിക്കയ്ക്ക് അത് ഏറ്റെടുക്കേണ്ടി വരുമെന്നു മുന്നറിയിപ്പ്
പാകിസ്ഥാനുമായുള്ള സുഹൃദ് ബന്ധത്തിന്റെ പേരിൽ ഭീകരർക്കെതിരെയുള്ള നിലപാടിൽ അയവുവരുത്തില്ലെന്ന നിലപാട് അറിയിക്കാൻ ഡോണൾഡ് ട്രംപിന്റെ ദൂതൻ പാക്കിസ്ഥാനിൽ. ഭീകരർക്കെതിരേ കർശന നടപടിയെടുക്കണമെന്ന താക്കീതും പാകിസ്ഥാന് ട്രംപിന്റെ വകയായി എത്തിയെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം ഇതാദ്യമായാണ് ഭരണകൂടത്തിലെ ഒരു ഉന്നതൻ പാക്കിസ്ഥാനിലെത്തുന്നത്.
പാക് അതിർത്തിയോടു ചേർന്ന് അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളം ബോംബിട്ടു തകർത്തതിനു തൊട്ടുപിന്നാലെയാണ് സന്ദേശത്തിൽ പൊതിഞ്ഞ മുന്നറിയിപ്പുമായി ട്രംപ് എത്തിയത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ. മക്മാസ്റ്ററാണ് പാക്ിസ്ഥാനിൽ എത്തിയത്. അദ്ദേഹം പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്, കരസേനാ മേധാവി ജനറൽ ഖമർ ബാജ്വ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസർ ജാൻജുവ, പ്രധാനമന്ത്രിയുടെ സ്പെഷൽ അസിസ്റ്റന്റ് സയ്ദ് താരിഖ് ഫാതമി എന്നിവരുമായി ചർച്ച നടത്തി.
എല്ലാ തരത്തിലുമുള്ള ഭീകരതയെയും എതിരിടേണ്ടതിന്റെ ആവശ്യകത മക്മാസ്റ്റർ എടുത്തു പറഞ്ഞതായി യുഎസ് എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. ഐഎസും താലിബാനും അടക്കമുള്ള എല്ലാ ഭീകരപ്രസ്ഥാനങ്ങൾക്കുമെതിരേ പാക്കിസ്ഥാൻ നടപടി എടുത്തില്ലെങ്കിൽ അമേരിക്കതന്നെ നടപടി എടുക്കുമെന്നുള്ള സന്ദേശമാണ് മക്മാസ്റ്ററുടെ മുന്നറിയിപ്പില്ലാത്ത സന്ദർശനത്തിലൂടെ ട്രംപ് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകർ അകരുതുന്നു.
മുൻകാലങ്ങളിൽ പാക് ഭരണാധികാരികൾ യുഎസ് ഭരണകൂടങ്ങളോടു പറഞ്ഞിരുന്നതുപോലെ ‘നല്ലവാക്കു’ പറഞ്ഞാൽ ട്രംപ് കേൾക്കില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. വാക്കുകളല്ല നടപടിയാണു വേണ്ടതെന്നാണ് അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ കാശ്മീർ പ്രശ്നം ഉന്നയിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യ ഓഫീസും ഇറക്കിയ പത്രക്കുറിപ്പുകളിൽ വ്യക്തമാക്കിയെങ്കിലും അമേരിക്ക ഇതിനെപ്പറ്റി ഒരു സൂചനയും നൽകിയിട്ടില്ല.