സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി പതിനായിരങ്ങള്‍; മൂന്നാറില്‍ ഇന്ന് പ്രകടനവും പ്രതിഷേധയോഗവും

single-img
15 April 2017

മൂന്നാര്‍: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്്. ശ്രീറാമിന് പിന്തുണയര്‍പ്പിച്ച് മൂന്നാറില്‍ ഇന്ന് കോണ്‍ഗ്രസ് പ്രകടനവും പ്രതിഷേധയോഗവും നടത്തും. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ സിപിഎമ്മും രംഗത്ത് വന്നതോടെയാണ്് ശ്രീറാമിന് പിന്തുണയുമായി കോണ്‍ഗ്രസ് എത്തുന്നത്.

ജില്ലയിലെ സിപിഎം നേതാക്കളടക്കമുള്ളവരുടെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടി സബ് കളക്ടര്‍ സ്വീകരിച്ചാല്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി അദ്ദേഹത്തിന് സുരക്ഷയൊരുക്കുമെന്നും ഇടുക്കി ഡിസിസി പ്രഖ്യാപിക്കുകയുണ്ടായി.

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടറെ പൊലീസിന്റെ സാന്നിധ്യത്തില്‍ സിപിഎം തടഞ്ഞത് വാര്‍ത്തയായിരുന്നു. സബ് കളക്ടറെ അസഭ്യം പറഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ചിന്നക്കലാല്‍ ഉള്‍പെടെയുള്ള മേഖലകളില്‍ സിപിഎം നേതാക്കള്‍ കയ്യേറിയ ഭൂമിയിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയിരുന്നു. കണ്ണൂരിലായിരുന്ന മുഖ്യമന്ത്രിയെ പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനെ ബന്ധപ്പെട്ടാണ് സബ്കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

ദേവികുളം ടൗണിന് സമീപത്തെ കച്ചേരി സെറ്റില്‍മെന്റിലെ പത്തുസെന്റ് സ്ഥലം ഒഴിപ്പിക്കാനാണ് സബ്കളക്ടര്‍ അഞ്ചംഗസംഘത്തെ നിയോഗിക്കുന്നത്. ഇവരെ സിപിഎം അംഗവും ദേവികുളം ഗ്രാമപഞ്ചായത്ത് അംഗവുമായ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തടയുകയും മര്‍ദിക്കുകയും ചെയ്തു. സംഘര്‍ഷം അറിഞ്ഞ് സ്ഥലത്തെത്തിയ സബ്കളക്ടറോടും സംഘം തട്ടിക്കയറി. റവന്യു ഉദ്യോഗസ്ഥരുടെ നടപടി തടസപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടും പൊലീസുകാര്‍ അനുസരിക്കാതെ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് സബ്കളക്ടര്‍ പറഞ്ഞു. .ഭൂസംരക്ഷണ സേന മുമ്പും കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതേ സമയം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദേവികുളം സബ്ബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലീസിനെ അറിയിക്കാതെ കയ്യേറ്റമൊഴിപ്പിക്കാന്‍ പോയപ്പോഴുണ്ടായ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം പൊലീസിന്റെ തലയില്‍ കെട്ടിവയ്ക്കുന്ന റവന്യു വകുപ്പിന്റെ നടപടി അംഗീകരിക്കേണ്ടതില്ലെന്നാണ് അദ്ദേഹം ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വീഴ്ച ഉണ്ടെന്നു തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ജി.പി അറിയിച്ചു.