അമേരിക്ക- ഉത്തരകൊറിയ യുദ്ധം ആസന്നം; യുദ്ധത്തിന്റെ അനന്തരഫലം ചിന്തിക്കാനും തിരിച്ചുപിടിക്കാനും കഴിയാത്തതരത്തിലുമുള്ള സർവ്വനാശമായിരിക്കുമെന്നു ചൈന
അമേരിക്ക- ഉത്തരകൊറിയ യുദ്ധം ആസന്നമെന്നു ചൈന. യുദ്ധമുണ്ടായാൽ ആരും ജയിക്കാത്ത യുദ്ധമായിരിക്കുമിതെന്നും ചൈന വിദേശകാര്യമന്ത്രി വാംഗ് യി പറഞ്ഞു. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പരസ്പരം പ്രകോപിക്കുന്നതിൽനിന്നും ഭീഷണിമുഴക്കുന്നതിൽനിന്നും അമേരിക്കയും ഉത്തരകൊറിയയും വിട്ടുനിൽക്കണമെന്നും ഇരുവിഭാഗവും ജാഗ്രതയോടെവേണം ഈ സന്ദർഭത്തിൽ പ്രവൃത്തിക്കാനെന്നും വാംഗ് യി മുന്നറിയിപ്പ് നൽകി.
യുദ്ധത്തിലേക്ക് ഇരുപക്ഷവും നീങ്ങിയാൽ ചിന്തിക്കാനും തിരിച്ചുപിടിക്കാനും കഴിയാത്തതരത്തിലുമുള്ള സർവ്വ നാശമായിരിക്കും സംഭവിക്കുകയെന്നും ചൈന പറഞ്ഞു. ഉത്തരകൊറിയയെ നിലയ്ക്കു നിർത്താൻ ചൈന സഹകരിക്കണമെന്ന് നേരത്തേ ഷി ചിൻപിംഗുമായി നടത്തിയ ചർച്ചയിൽ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൈന വിസമ്മതിക്കുന്നപക്ഷം ഉത്തരകൊറിയയ്ക്ക് എതിരേ യുഎസ് ഒറ്റയ്ക്കു നടപടി സ്വീകരിക്കുമെന്നും ട്രംപ് പറയുകയുണ്ടായി.
ഉത്തരകൊറിയ ആറാമത്തെ മിസൈൽ പരീക്ഷണം നടത്താൻ ഒരുങ്ങിയതോടെയാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്. യുഎസിലെത്താൻ ശേഷിയുള്ള ദീർഘ ദൂര മിസൈൽ വികസിപ്പിക്കാൻ ഉത്തരകൊറിയ ശ്രമം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഉത്തരകൊറിയ ഇതിനകം അഞ്ചു മിസൈൽ പരീക്ഷണം നടത്തിയിരുന്നു. സാറ്റലൈറ്റ് നിരീക്ഷണത്തിൽ ലഭിച്ച ഫോട്ടോകൾ ആറാമത്തെ പരീക്ഷണം ആസന്നമാണെന്ന സൂചനയും നൽകിയിരുന്നു.
ഈ സൂചന പുറത്തു വന്നതോടെയാണ് അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് കാൾ വിൻസനും മിസൈൽ നശീകരണികളും ഉൾപ്പെട്ട കപ്പൽവ്യൂഹം കൊറിയൻ മേഖലയിലേക്ക് തിരിച്ചത്. എന്നാൽ യുഎസുമായി ഏതു തരത്തിലുള്ള യുദ്ധത്തിനും ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ളിക് ഓഫ് കൊറിയ തയാറാണെന്ന് ഉത്തരകൊറിയയും അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചൈന മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.