കൊലനടത്തിയ വീട്ടിലേക്ക് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ചിരിച്ചുകൊണ്ട് കേഡൽ എത്തി; പൊലീസിന്റെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ കൊലനടത്തിയ രീതി വിവരിച്ച് പ്രതി
നന്തൻകോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡൽ ജീൻസണ് രാജയെ പൊലീസ് കൊലപാതകം നടന്ന വീട്ടിൽ കൊണ്ടു വന്നു തെളിവെടുപ്പു നടത്തി. നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്ടിലേക്ക് കേഡൽ പുഞ്ചിരിച്ചുകൊണ്ടാണ് എത്തിയത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്ന സമയം കൊല്ലപ്പെട്ട ഡോ. ജീൻപത്മയുടെ സഹോദരൻ ജോസും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. എന്നാൽ ആരോടും സംസാരിക്കാതെ ചിരിച്ചു കൊണ്ടാണ് പ്രതി പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
ഓരോ കൊലപാതകവും എങ്ങനെയാണ് താൻ നടത്തിയതെന്ന് കേഡൽ പോലീസിനു വിശദമായി കാണിച്ചുകൊടുത്തു. മഴുകൊണ്ട് ആക്രമിച്ച കാര്യം പൊലീസിനും ബന്ധുക്കൾക്കും മുന്നിൽ കേഡൽ അതേപടി അനുകരിച്ചു. കൊലപാതകത്തിനുശേഷം കേഡൽ ചെന്നൈയിൽ താമസിച്ച ലോഡ്ജിലും മൃതദേഹങ്ങൾ കത്തിക്കാൻ പെട്രോൾ വാങ്ങിയ പമ്പിലും ഇനി തെളിവെടുപ്പു നടത്തും. ഫോറൻസിക്, സയന്റിഫിക് വിദഗ്ധർ ഇന്നലെ തെളിവെടുപ്പു സമയത്തുണ്ടായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണു പ്രതിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എന്നാൽ, കേഡൽ ഓരോ ദിവസവും മൊഴി മാറ്റുന്നത് പോലീസിനെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്തി സ്വതന്ത്ര സഞ്ചാരം സാധ്യമാക്കുകയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്ന് തുടക്കത്തിൽ വെളിപ്പെടുത്തിയിരുന്ന കേഡൽ പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിനു കാരണമായതെന്നു കഴിഞ്ഞ ദിവസം മാറ്റിപ്പറഞ്ഞിരുന്നു.
മൊഴി മാറ്റുന്ന സാഹചര്യത്തിൽ കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ജകഗ്രതയോടെയാണ് പൊലീസ് നീങ്ങുന്നത്. വീട്ടിൽനിന്നുള്ള ഒറ്റപ്പെടലാകാം കേഡലിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടു പോകുന്നത്. വീട്ടിൽ നിന്നും കേഡലിന്റെ കമ്പ്യൂട്ടർ, കൊലപാതകങ്ങൾ നടന്നപ്പോൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ എട്ടിന് അർധരാത്രിയാണു ബെയിൻസ് കോമ്പൗണ്ടിലെ വീട്ടിൽ പ്രഫ. രാജ തങ്കം, ഡോ. ജീൻ പത്മ,കരോലിൻ, ലളിത എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ചയാണു കേഡലിനെ പോലീസ് കസ്റ്റഡിയിൽ ലഭിച്ചത്. ഞായറാഴ്ച പോലീസ് കസ്റ്റഡി അവസാനിക്കും.