മദ്യത്തിനെതിരെ പോരാടിയ വി എം സുധീരന്റെ വീടിനു സമീപത്ത് മദ്യവില്‍പ്പനശാല വരുന്നു; സംഭവത്തില്‍ ഗൂഡാലോചനയെന്ന് ആരോപണം

single-img
14 April 2017

മദ്യനിരോധനത്തിനായി മുന്‍നിരയില്‍ നിന്ന് പോരാട്ടം നടത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വീടിന് അടുത്ത് മദ്യവില്‍പ്പനശാല വരുന്നു. തിരുവനന്തപുരം ഗൗരിശപട്ടം ക്ഷേത്രത്തിന് അടുത്തെ സുധീരന്റെ വീടിന് സമീപത്തേക്കാണ് മദ്യവില്‍പ്പനശാല മാറ്റി സ്ഥാപിക്കുന്നത്. ദേശീയ- സംസ്ഥാന പാതയിലെ ദൂരപരിധി പ്രശനത്തിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കടയില്‍ നിന്നും മാറ്റിയ മദ്യവില്‍പ്പനശാലയാണ് സുധീരന്റെ വീടിന് അടുത്ത് സ്ഥാപിക്കുന്നത്.

സുധീരന്റെ വീട്ടില്‍ നിന്നും 150 മീറ്റര്‍ ദൂരത്തിലാണ് മദ്യ വില്‍പ്പനശാല എത്തുന്നത്. ഗൗരീശപട്ടത്തെ മഹാദേവ ക്ഷേത്രത്തിനും അവിടെയുളള ഒരു കോളനിക്ക് സമീപത്തെ ബണ്ട് റോഡിനരികിലേക്കും മദ്യവില്‍പ്പന കേന്ദ്രം മാറ്റിസ്ഥാപിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് സ്ഥലം കണ്ടെത്തുകയായിരുന്നു. മറ്റൊരിടത്തും സ്ഥലം കിട്ടാതെ വന്നതോടെയാണ് ഇവിടം തിരഞ്ഞെടുക്കേണ്ടി വന്നതെന്നു കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ അറിയിച്ചു.

പേരൂര്‍ക്കടയിലെ മദ്യവില്‍പ്പനകേന്ദ്രം ഇങ്ങോട്ട് മാറ്റി സ്ഥാപിക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസില്‍ അപേക്ഷ നല്‍കുകയും ചെയ്തു. എക്‌സൈസിന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ ഇവിടേക്ക് മദ്യവില്‍പ്പന കേന്ദ്രം മാറ്റുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ ദൂരപരിധിയടക്കമുളള എല്ലാ മാനദണ്ഡങ്ങളും ഇവിടെ പാലിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടറും വ്യക്തമാക്കിയിട്ടുണ്ട്.

കണ്‍സ്യുമര്‍ ഫെഡിന്റെ അപേക്ഷ അടുത്ത ദിവസം അപേക്ഷ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സുധീരന്റെ വീടിനു സമീപത്തേക്ക് മദ്യവില്‍പ്പന ശാല മാറ്റിസ്ഥാപിക്കാനുള്ള നീക്കം വിവാദങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. മദ്യത്തിനെതിരെ കര്‍ശന നിലപാടെടുത്ത സുധീരന്റെ വീടിനു സമീപത്ത് മദ്യശാല സ്ഥാപിക്കുന്നതില്‍ ഗുഡാലോചയുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.