ആര്‍ട്ട് ഓഫ് ലിവിംഗ് സമ്മേളനം വന്‍ പരിസ്ഥിതി നാശമുണ്ടാക്കിയതായി റിപ്പോര്‍ട്ട്: കണ്ടെത്തിയിരിക്കുന്നത് 13.29 കോടിയുടെ നാശ നഷ്ടം; പൂര്‍വ്വ സ്ഥിതിയിലാവാന്‍ വേണ്ടത് കുറഞ്ഞത് 10 വര്‍ഷം

single-img
13 April 2017

ന്യൂഡല്‍ഹി: യമുനാ തീരത്ത് വെച്ച് നടത്തിയ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് സമ്മേളനം വന്‍ പരിസ്ഥിതി നാശമുണ്ടാക്കിയതായി റിപ്പോര്‍ട്ട്.13.29 കോടിയുടെ പരിസ്ഥിതി നാശമാണ് സമ്മേളനമുണ്ടാക്കിയെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടത്തുകയുണ്ടായി. 10 വര്‍ഷം കൊണ്ടുമാത്രമേ യമുനാതീരം പഴയപടിയാകുകയുള്ളൂവെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.കേന്ദ്ര ജലവകുപ്പ് സെക്രട്ടറി ശശി ഷേഖര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് 47 പേജുള്ള റിപ്പോര്‍ട്ട് ദേശീയ ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ചത്.

നദിയുടെ പടിഞ്ഞാറ് വശത്തുള്ള 300 എക്കര്‍ സമതലവും കിഴക്ക് വശത്തുള്ള 120 എക്കറിനും ഗുരുതര നാശമുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ സ്ഥലങ്ങളില്‍ ഏറ്റ നഷ്ടം പരിഹരിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.. യമുനയുടെ തീരത്തെ ചെറിയ വെള്ളക്കെട്ടുകളെല്ലാം മണ്ണിട്ട് നികത്തിയതായും പച്ചപ്പുകളെല്ലാം നശിപ്പിച്ചതായും ഇത് ജീവികളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥ ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി മരങ്ങള്‍ മുറിച്ചുമാറ്റിയതായും സമിതി കണ്ടെത്തുകയുണ്ടായി.

യമുനാ തീരം പൂര്‍വസ്ഥിതിയിലാക്കാന്‍ കേസില്‍ പ്രാഥമിക നഷ്ടപരിഹാര തുക എന്ന നിലക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ നേരത്തെ അഞ്ചു കോടി നഷ്ടപരിഹാരം വിധിച്ചിരുന്നു.യമുനാ തീരം നശിപ്പിച്ച് വേദിയൊരുക്കിയതിന് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനില്‍ നിന്നും 120 കോടി രൂപ പിഴ ഈടാക്കാന്‍ ഹരിത ട്രിബ്യൂണല്‍ നിയമിച്ച ശാസ്ത്രജ്ഞരടങ്ങിയ സമിതിയും ശുപാര്‍ശ ചെയ്തിരുന്നു.

പരിപാടി നടക്കുന്നതിന് മുമ്പ് തന്നെ പിഴത്തുക ദേശീയ ഹരിത ട്രിബ്യൂണലിന്റെ അക്കൗണ്ടിലേക്ക് കൈമാറണമെന്നായിരുന്നു നിര്‍ദേശം. കൂടാതെ യമുനയുടെ തീരത്ത് പരിസ്ഥിതി നശിപ്പിക്കപ്പെട്ട പ്രദേശം ഒരു വര്‍ഷത്തിനകം പഴയ സ്ഥിതിയിലാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.ഇതിനെതിരെ ആര്‍ട്ട് ഓഫ് ലിവിംഗ് രംഗത്തെത്തിയതോടെയാണ് പുതിയ സമിതിയെ ട്രിബ്യൂണല്‍ നിയോഗിച്ചത്.

2016 മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് ആര്‍ട്ട് ഓഫ് ലിവിംഗ് ഡല്‍ഹി യമുനാതീരത്തെ് 300 എക്കര്‍ സ്ഥലത്ത് സമ്മേളനം നടത്തിയത്. സമ്മേളനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരങ്ങള്‍, ചെറു ചെടികള്‍, ജല സസ്യങ്ങള്‍, ജല ജീവികള്‍ തുടങ്ങി യമുന തടത്തിലെ ജൈവ വൈവിധ്യം പൂര്‍ണമായും നശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പഠിച്ച ശേഷം തുടര്‍ നടപടി ആലോചിക്കുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് അധികൃതര്‍ വ്യക്തമാക്കി.