പണം നൽകാത്ത റിസർവ് ബാങ്കിന് സംസ്ഥാന സർക്കാരിന്റെ മറുപണി; മദ്യം- ലോട്ടറി വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം നേരിട്ട് ട്രഷറിയിലേക്കു മാറ്റാൻ സർക്കാർ തീരുമാനം
റിസര്‍വ് ബാങ്ക് പണം എത്തിച്ചു നല്‍കാത്തിനെ തുടര്‍ന്നുണ്ടായ ട്രഷറികളിലെ നോട്ടുക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ലോട്ടറിവകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന ബാങ്കുകളില്‍ അടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടുകളായിത്തന്നെ അതതുദിവസം ട്രഷറിക്ക് നല്‍കണമെന്ന് ധനവകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. ക്ഷേമപെന്ഷന് വിതരണം നോട്ടില്ലാത്തതിനാല്‍ ണമുടങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
തിങ്കളാഴ്ചയ്ക്കകം ബാങ്കുകള്‍ ഇത് പാലിച്ചില്ലെങ്കില്‍ ഈ സ്ഥാപനങ്ങളുടെ പണം നേരിട്ട് ട്രഷറികളില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നും സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. നോട്ടുക്ഷാമം പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ധന, നികുതി വകുപ്പുകളുടെ സെക്രട്ടറിമാര്‍, ലോട്ടറി ഡയറക്ടര്‍, ബിവറേജസ് കോര്പ്പറേഷന് എം.ഡി. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗ തീരുമാനം ബാങ്ക് മേധാവികളെ അറിയിച്ചു.
ബിവറേജസ് കോർപറേഷന്റെ വില്പന കേന്ദ്രങ്ങളിൽ നിന്നുള്ള വിറ്റുവരവ് ട്രഷറികളിൽ ഒടുക്കാൻ നിർദേശം നൽകും. ലോട്ടറി വരുമാനവും ഇനി ട്രഷറികളിൽ അടയ്ക്കും. സർക്കാർ ജനങ്ങൾക്കുവേണ്ടി വിതരണം ചെയ്യുന്ന പണം അവർക്ക് കൃത്യസമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സർക്കാരിനു ബാധ്യതയുണ്ട്- ഐസക് പറഞ്ഞു.
ശമ്പള, പെൻഷൻ വിതരണം നടത്തുന്നതിനായി ട്രഷറികൾ ആവശ്യപ്പെടുന്ന കറൻസിയുടെ 30 40 ശതമാനം മാത്രമാണ് ബാങ്കുകൾ ട്രഷറിക്ക് നൽകുന്നത്. യഥാസമയം പണം സർക്കാർ കൈമാറിയിട്ടും ആളുകൾക്ക് പണം കൈയിൽ കിട്ടാത്ത സാഹചര്യമാണു നിലനിൽക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ നോട്ടുക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ കത്തയച്ചു. ‘കേരളത്തോട് റിസര്‍വ് ബാങ്കിന് അവഗണനയാണ്. ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ ഇവിടെ സ്വീകരിക്കാവുന്ന തീരുമാനമെടുക്കും’ മന്ത്രി തോമസ് ഐസക് പറഞ്ഞു.
കെ.എസ്.എഫ്.ഇ. ശാഖകളില്‍ കിട്ടുന്ന പണത്തിന്റെ ഒരു ഭാഗവും ട്രഷറികളിലേക്ക് മാറ്റാന്‍ ആലോചനയുണ്ട്. സര്‍ക്കാരിന്റെ തീരുമാനം ട്രഷറിയിലെ നോട്ടുക്ഷാമത്തിന് അല്പം ആശ്വാസമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.