ബോട്ടപടത്തിൽപ്പെട്ട് മുങ്ങിത്താണ പാക് സൈനികർക്ക് രക്ഷകരായത് സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ അവർ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ; മോചനത്തോടൊപ്പം പിടിച്ചെടുത്ത ബോട്ടുകൾ തിരികെ നൽകി ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് പാകിസ്ഥാൻ
സമുദ്രാതിർത്തിലംഘിച്ചുവെന്ന കുറ്റത്തിനു ഗുജറാത്ത് തീരത്തുനിന്നു പാക്കിസ്ഥാൻ സമുദ്രസുരക്ഷാ ഏജൻസി (പിഎംഎസ്എ) പിടികൂടിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചത് അപകടത്തിൽപ്പെട്ട രണ്ട് പാക് ഓഫീസർമാരുടെ ജീവനുകൾ. അനധികൃതമായി അറസ്റ്റ്ചെയ്തിട്ടും, അപകടത്തിൽപ്പെട്ട പാക്കിസ്ഥാൻ സമുദ്രസുരക്ഷാ ഏജൻസിയിലെ ഭടന്മാർക്കു ജീവിതത്തിലേക്കുള്ള വഴിതുറന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീരനായകരായി. തൊഴിലാളികളുടെ അവസരോചിതമായ ഇടപെടലാണ് ഏജൻസിയുടെ രണ്ട് ഓഫീസർമാരുടെ ജീവൻ രക്ഷപെടുത്തിയത്.
സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ പാക് സേന കറാച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്ന ഇന്ത്യൻ ബോട്ടുകളിലൊന്നിൽ പിഎംഎസ്എയുടെ അതിവേഗ ബോട്ടു വന്നിടിച്ചതായിരുന്നു അപകട കാരണം. അപകടത്തിൽപ്പെട്ട് മുങ്ങിത്താണ ബോട്ടിൽ നിന്നും ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ രണ്ട് ഓഫീസർമാരെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ അപകടത്തിൽ നാല് പാക്കിസ്ഥാൻ ജീവനക്കാർക്ക് ജീവഹാനി നേരിട്ടു. ഇതിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ ഇന്ത്യൻ തീരസംരക്ഷണസേന കണ്ടെടുക്കുകയും അവ പാകിസ്ഥാന് കൈമാറുകയും ചെയ്തു.
തിങ്കളാഴ്ച രാത്രിയിൽ ഇന്ത്യൻ സമുദ്രാതിർത്തിക്ക് പത്തു കിലോമീറ്റർ ഉള്ളിലായിരുന്നു സംഭവം നടന്നത്. തങ്ങളുടെ ഓഫീസർമാരെ രക്ഷിച്ചതിന്റെ നന്ദി സൂചകമായി പിഎംഎസ്എ 60 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഏഴ് ബോട്ടുകളും അവർ വിട്ടുനൽകി. ദേശീയ മത്സ്യത്തൊഴിലാളി ഫോറം സെക്രട്ടറി മനീഷ് ലോധ്ഹരിയാണ് ഇക്കാര്യം അറിയിച്ചത്.
ഗുജറാത്ത് തീരത്ത് ഇന്ത്യൻ അതിർത്തിക്കുള്ളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന പത്തു ബോട്ടുകൾ പാക്കിസ്ഥാൻ സംഘം വളയുകയായിരുന്നു. പിടികൂടിയ മത്സ്യത്തൊഴിലാളികളെ കറാച്ചിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട പാക്കിസ്ഥാൻ ബോട്ട് പൂർണ്ണമായും മുങ്ങി. ഇന്ത്യൻ ബോട്ടിനു കാര്യമായി കേടുപടു സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.