യുഡിഎഫ്- ബിജെപിയുടെ സംസ്ഥാന ഹർത്താൽ ആരംഭിച്ചു; കൊല്ലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തു
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും നേരേയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഹർത്താലിനെത്തുടർന്നു പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു. കൊല്ലത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾ അടിച്ചുതകർത്തതായി റിപ്പോർട്ടുകളുണ്ട്.
കൊല്ലം ഇരവിപുരത്താണ് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തത്. മറ്റു ജില്ലകളിൽ നിന്നും ചെറിയ രീതിയിലുള്ള അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മലപ്പുറം ജില്ലയെ ഹർത്താലിൽ നിന്ന് ഇരുകൂട്ടരും ഒഴിവാക്കിയിരുന്നു.
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലിൽ നിന്ന്പരീക്ഷകൾ, പത്രം, പാൽ, ആശുപത്രി, വിവാഹം, മരണം, ശബരിമല, ഉംറ തീർഥാടകർ, ഉൽസവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.