എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ്: കാസര്‍ഗോഡ് ബണ്‍പത്തടുക്കയിലെ കുരുന്നുകളുടെ ആവശ്യത്തിന് ഒടുവില്‍ സാക്ഷാത്കാരം
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങളിലും സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലും ഹയര്‍ സെക്കണ്ടറി തലം വരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ നിയമനിര്‍മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് ആയി നിയമം കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ഉദേശിക്കുന്നത്.
മലയാളം ഭാഷാപഠനത്തിനായി കുരുന്നുകള്‍ നടത്തിയ സമരം ഫലം കണ്ടു; സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന കാസര്‍കോട് ബണ്‍പത്തടുക്ക എസ്ഡിപിഎഎ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചത്. സ്‌കൂളിലെ നാല്‍പതിലേറെ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കു മലയാള ഭാഷാപഠിക്കാനാവശ്യമായ സഹായം ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പോസ്റ്റ്കാര്‍ഡില്‍ കത്തയക്കുകയായിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനം കൈക്കൊണ്ടത്.
ഓര്‍ഡിനന്‍സ് ആയി നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന കാര്യം മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചില അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാള പഠനത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന പരാതിയുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തരമായി നിയമം കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.