ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം പിണറായി ആഘോഷിച്ചത് അബലയായ വീട്ടമ്മയെ തെരുവില്‍ വലിച്ചിഴച്ച്: കുമ്മനം

single-img
5 April 2017

 

പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. അടിയന്തിരാവസ്ഥയെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് കുമ്മനം പറഞ്ഞു. അബലയായ വീട്ടമ്മയെ തെരുവില്‍ വലിച്ചിഴച്ചാണ് പിണറായി ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം ആഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നീതിക്കുവേണ്ടി പ്രതിഷേധിച്ച ജിഷുണുവിന്റെ അമ്മയെ അറസ്റ്റുചെയ്ത പൊലീസ് നടപടി വന്‍ വിമര്‍ശനമാണ് വരുത്തിവച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്നു സംസ്ഥാന ഭരണ പരിഷ്‌കരണ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ ഫോണില്‍ വിളിച്ചു പ്രതിഷേധം അറിയിച്ചു.

ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റു ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റി. പോലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണ്. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഖം മനസിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല ചെന്നിത്തല പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റു ചെയ്ത നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. പോലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നടപടികളെടുക്കണമെന്നും പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.