ഹണി ട്രാപ്പ്: ചാനല്‍ മേധാവി അജിത്ത്കുമാറും സംഘവും പൊലീസില്‍ കീഴടങ്ങി
തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദ കേസിൽ പ്രതികൾ അന്വേഷണ സംഘത്തിന് മുന്‍പാകെ കീഴടങ്ങി.ചാനൽ മേധാവി അജിത്ത്കുമാർ ഉൾപ്പെടെയുള്ള എട്ടു പ്രതികളാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കീഴടങ്ങിയത്. ഇന്നലെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നുരാവിലെ കേസിലെ അജിത്ത് അടക്കമുളള ഏഴു പ്രതികള്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി കീഴടങ്ങിയത്.
പ്രതികളോട് ചോദ്യം ചെയ്യലിന് എത്താൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ ചാനൽ മേധാവി ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് സംഘം കേസെടുത്തിരിക്കുന്നത്. അന്വേഷണത്തോടു സഹകരിക്കാനും കോടതി നിർദേശിച്ചിരുന്നു. തിങ്കളാഴ്ച മംഗളം ടെലിവിഷൻ ചാനലിന്റെ ഓഫീസിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. ചാനലിലെ ഓഫീസിലെ കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അന്വേഷണസംഘത്തിന് മുന്നില്‍ എത്തുന്നതിന് മുന്‍പായി തന്റെ ലാപ്ടോപ്പും മൊബൈല്‍ഫോണും മോഷണം പോയെന്ന് കാണിച്ച് ചാനല്‍മേധാവി അജിത്ത്കുമാര്‍ ഇന്നലെ രാത്രി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് പരാതി നല്‍കിയിട്ടുണ്ട്.