ഗുജറാത്തിൽ ബിജെപി സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് വിനിയോഗത്തിൽ പാഴാക്കിയത് 15,000 കോടി രൂപയെന്ന് സിഎജി റിപ്പോര്‍ട്ട്
അഹമ്മദാബാദ്: വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടില്‍ 15,114.51 കോടി രൂപ ബിജെപി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍ പാഴാക്കിയെന്ന് 2016 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന സാമ്പത്തിക ഇടപാടുകെളക്കുറിച്ച് നിയമസഭയില്‍ സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതികള്‍ നടപ്പിലാക്കാത്തതിനാലും പല പദ്ധതികളും മന്ദഗതിയില്‍ ആയതിനാലുമാണ് ഫണ്ട് പാഴായതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 254 കേസുകളില്‍ ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല. 5100 കോടിയോളം രൂപയാണ് അങ്ങനെ മാത്രം പാഴാക്കിയത്. ആകെയുള്ള 53,401.05 കോടി രീപയില്‍ 15,114.51 കോടി രൂപ ചെലവാക്കിയിട്ടില്ല. ഫണ്ട് ഒട്ടും വിനിയോഗിക്കാത്തതായി 254 കേസുകളാണുള്ളത്. 5,107.86 കോടി രൂപയാണ് ഇങ്ങനെ മാത്രം പാഴാക്കിയത്.
രാജീവ് ആവാസ് യോജന സ്‌കീമിന് കീഴിലുള്ള ചേരി വിരുദ്ധ നഗരം പദ്ധതി, പൊലീസ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള ഫണ്ട്, ജലസേചന പദ്ധതികള്‍, വിത്ത് ഗുണ പരീക്ഷണ കേന്ദ്രം, ബിപിഎല്‍, എഎഐ വിഭാഗക്കാര്‍ക്ക് പഞ്ചസാര വിതരണം ചെയ്യല്‍ എന്നിവയുള്‍പെടെയുള്ള പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കാതിരുന്നത്. പദ്ധതികളിന്മേല്‍ സമയോചിതമായി തീരുമാനമെടുക്കാതിരുന്നതും കേന്ദ്രവിഹിതം ലഭിക്കാതിരുന്നതും കാരണങ്ങളായി പറയുന്നുണ്ട്.