ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ യുവതിയെ അപമാനിച്ച സംഭവത്തില്‍ സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

single-img
2 April 2017

ന്യൂഡല്‍ഹി: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ഇന്ത്യന്‍ യുവതി അപമാനിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രവീഷ് കുമാറിനോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു വിദേശ കാര്യമന്ത്രിയുടെ പ്രതികരണം.

ബംഗളുരുവില്‍ നിന്ന് ഐസ്ലന്‍ഡിലേക്കു പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിക്കാണ് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ദുരനുഭവം നേരിടേണ്ടിവന്നത്. നാലു വയസുകാരന്‍ മകന്റെ മുന്നിലാണ് ഉദ്യാഗസ്ഥര്‍ യുവതിയോടു വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടത്. ബോഡി സ്‌കാനിംഗിനു ശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ ഈ ആവശ്യം. എന്നാല്‍ തൊട്ടു പിന്നാലെ യുവതിയുടെ ഐസ്ലന്‍ഡ് സ്വദേശിയായ ഭര്‍ത്താവ് എത്തുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തതോടെ ഉദ്യാഗസ്ഥര്‍ വസ്ത്രമഴിക്കാനുള്ള ആവശ്യത്തില്‍ നിന്നു പിന്‍മാറി.

തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് യുവതി ഫേസ്ബുക്കില്‍ കുറിപ്പു പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. തനിക്കുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി ആരോപിച്ചു. യാതൊരു വിശദീകരണവും നല്‍കാതെയായിരുന്നു തന്നെ മാത്രം പരിശോധിക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമെന്നും യുവതി ആരോപിച്ചിരുന്നു.