വിഡ്ഢി ദിനത്തില്‍ പത്രം ഒരുക്കിയ കെണിയില്‍ വീണ് പാക് മുന്‍ മന്ത്രി; അടിയന്തിര നടപടി വേണമെന്ന് ആവശ്യം

single-img
2 April 2017

ഇസ്ലാമാബാദ്: വിഡ്ഢി ദിനത്തില്‍ പാക്ക് മുന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്ക് കബളിക്കപ്പെട്ടു. ദ എക്‌സ്പ്രസ് ട്രൈബ്യൂണ്‍ പത്രം ഒരുക്കിയ കെണിയിലാണ് റഹ്മാന്‍ മാലിക്ക് വീണത്. ഇസ്ലാമാബാദ് എയര്‍പോര്‍ട്ടിന് ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങിന്‍റെ പേരിടാന്‍ സര്‍ക്കാര്‍ തീരുമാനം എന്നായിരുന്നു പത്രം വിഡ്ഢി ദിനത്തില്‍ നല്‍കിയ വ്യാജ വാര്‍ത്ത. ഈ വാര്‍ത്തയോട് പ്രതികരിച്ചാണ് പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ പാക് മന്ത്രിയുമായ റഹ്മാന്‍ മാലിക്ക് എപ്രില്‍ ഫൂളായത്.

വാര്‍ത്ത മുഴുവന്‍ വായിക്കാതെ എയര്‍പോര്‍ട്ടിന് പീപ്പിള്‍ പാര്‍ട്ടി ലീഡര്‍ ബേനസീര്‍ ബൂട്ടോയുടെ പേരിടണമെന്ന് മാലിക്ക് പ്രതികരിച്ചു. ചൈനീസ് പ്രസിഡന്റിന്റെ പേരിടാനുള്ള തീരുമാനത്തെ അദ്ദേഹം പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. എയര്‍പോര്‍ട്ടിന് ചൈനീസ് പ്രസിഡന്റിന്റെ പേരിടണമെന്നാണ് തീരുമാനമെങ്കില്‍ തന്റെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്നും കടുത്ത പ്രതിഷധം സര്‍ക്കാര്‍ കാണേണ്ടി വരുമെന്നുമാണ് മാലിക്ക് പ്രതികരിച്ചത്. ജനവികാരത്തെ വ്രണപ്പെടുത്തുന്ന തീരുമാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും വിഷയത്തില്‍ അടിയന്തിര നടപടി വേണമെന്നും മാലിക്ക് ആവശ്യപ്പെട്ടു.

ഇന്നലെ വിഡ്ഢി ദിനത്തില്‍ പല പത്രങ്ങളും വ്യാജ വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയുടെ അവസാന ഭാഗത്തായി ഇന്ന് വിഡ്ഢി ദിനം എന്നെഴുതിയാണ് വായനക്കാരെ ചില മാധ്യമങ്ങള്‍ വിഡ്ഢിയാക്കിയത്. ഇതേ രീതിയില്‍ തയ്യാറാക്കിയതായിരുന്നു ദ എക്‌സ്പ്രസ് ട്രൈബ്യൂണലിന്റെ വാര്‍ത്തയും