വൈദികന്‍ പീഢിപ്പിച്ച പതിനാറുകാരി പ്രസവിച്ച സംഭവം;രണ്ടു കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി

single-img
30 March 2017

കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി. ആറാം പ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ , ഏഴാം പ്രതി ഇരിട്ടി കല്ലു മുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് കീഴടങ്ങിയത്. പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ സുനില്‍ കുമാറിനു മുമ്പാകെ ഇന്നു രവിലെയായിരുന്നു കീഴടങ്ങല്‍.
നവജാത ശിശുവിനെ ആസ്പത്രിയില്‍ നിന്ന് അനാഥാലയത്തിലേക്ക് കടത്താന്‍ മുഖ്യ പ്രതിയെ സഹായിച്ചുവെന്നതും തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനിയുടെ മകളാണ് സിസ്റ്റര്‍ ലിസ്മരിയ. ഒന്നാം പ്രതി ഫാ.റോബിന്‍ വടക്കുംചേരി റിമാന്‍ഡിലാണ്.

രണ്ടാം പ്രതി തങ്കമ്മ, മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ കൂത്തുപറമ്പ് ക്രിസ്തുരാജ ആസ്പത്രിയിലെ ഡോ സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു, വയനാട് ജില്ലാ ശിശു ക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, സമിതി അംഗം ഡോ സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ നേരത്തേ പോലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്നു ഇവര്‍ക്ക് ജാമ്യവും അനുവദിച്ചിരുന്നു.