നഴ്സിംഗ് റിക്രൂട്ട്മെന്‍റ് കേസ് മുഖ്യപ്രതി ഉതുപ്പ് വർഗീസ് അറസ്റ്റിൽ;300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

single-img
29 March 2017


കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. നേരത്തെ ഇദ്ദേഹത്തിനെതിരെ സിബിഐ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു. അബുദാബിയില്‍ നിന്നുമാണ് ഉതുപ്പ് നെടുമ്പാശേരിയിലെത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ എമിഗ്രേഷന്‍ വിഭാഗം ഇയാളെ പിടികൂടി സിബിഐക്ക് കൈമാറുകയായിരുന്നു.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അല്‍ സറാഫാ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ ഉതുപ്പ് വര്‍ഗീസ് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ നിരവധിപേരെ പറ്റിച്ച് കോടിക്കണക്കിന് രൂപ സ്വന്തമാക്കിയതിനെ തുടര്‍ന്ന് സിബിഐ നടത്തിയ അന്വേഷണത്തില്‍ ഇയാളെ കേസിലെ മൂന്നാംപ്രതിയാക്കിയിരുന്നു. കുവൈത്തിലേക്ക് നേഴ്‌സ്മാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ എന്നിരിക്കെ 1,629 നഴ്‌സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപ വീതമാണ് അല്‍ സറഫാ ഏജന്‍സി നിയമനത്തിനായി വാങ്ങിച്ചിരുന്നത്. 1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്. അതില്‍ 1200 പേര്‍ പോയിക്കാണുമെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്. പക്ഷെ നഴ്‌സുമാരോ മറ്റോ കുവൈത്തില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലാത്തതിനാല്‍ കുവൈത്തില്‍ ഇയാള്‍ക്കെതിരെ കേസൊന്നുമില്ല.

തട്ടിപ്പിന് സഹായിച്ചുവെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് എല്‍. അഡോള്‍ഫസിനെ പ്രതിയാക്കി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഉതുപ്പിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ അഡോള്‍ഫിന്റെ പങ്ക് വ്യക്തമാകുകയുള്ളു. റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ സമാഹരിച്ച പണം മുഴുവന്‍ ഹവാലയായാണ് കൈമാറ്റം ചെയ്തിരിക്കുന്നതെന്ന് ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഉതുപ്പിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കുകയും എംബസികളില്‍ അറിയിക്കുകയും ചെയ്തിരുന്നെന്നും സിബിഐ പറഞ്ഞു.