ശശീന്ദ്രനെ കുടുക്കിയത് ഹണിട്രാപ്പ് വഴി;ശശീന്ദ്രനുമായി ഫോണിൽ നിരന്തര സമ്പർക്കം പുലർത്തിയിരുന്ന തിരുവനന്തപുരം ജില്ലക്കാരിയായ മാധ്യമപ്രവർത്തകയുടെ വിവരം രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു
തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്റെ മന്ത്രിപദത്തിൽ നിന്നുളള രാജിക്കു വഴിയൊരുക്കിയതു ഹണിട്രാപ്പ് വഴിയാണെന്ന നിഗമനത്തിലേക്കു പൊലീസ് രഹസ്യാന്വേഷണ വിഭാഗം.ശശീന്ദ്രനുമായി ഫോണിൽ നിരന്തര സമ്പർക്കം പുലർത്തിയിരുന്ന തിരുവനന്തപുരത്തെ കണിയാപുരം സ്വദേശിയെക്കുറിച്ചുള്ള വിവരം പോലീസിനു ലഭിച്ചു.മംഗളം ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയാണ് കെണിയൊരുക്കിയതെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.വിവാദ ഫോണ്‍സംഭാഷണം ശശീന്ദ്രന്‍ നടത്തിയത് പരാതിയുമായെത്തിയ വീട്ടമ്മയോടാണെന്നായിരുന്നു മംഗളം ചാനൽ ആരോപിച്ചിരുന്നത്.
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇവരുടെ ഫെയ്സ് ബുക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത നിലയിലാണു. യുവതിയുടെയോ, ശശീന്ദ്രന്റെയോ രേഖാമൂലമുള്ള പരാതി ലഭിക്കാതെ ഔദ്യോഗിക അന്വേഷണം സാധിക്കില്ലെങ്കിലും ചിത്രങ്ങൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ സംശയിക്കുന്ന യുവതി ഈയിടെ നിരന്തരം ഓഫിസിൽ വരാറുണ്ടായിരുന്നെന്നു ശശീന്ദ്രന്റെ പഴ്സനൽ സ്റ്റാഫിലുള്ളവർ സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഫോൺ സംഭാഷണമല്ല പുറത്തു വന്നിരിക്കുന്നതെന്നും പല ദിവസങ്ങളിലെ സംഭാഷണം എഡിറ്റ് ചെയ്ത് ഒന്നാക്കുകയായിരുന്നു എന്ന സംശയവും ശശീന്ദ്രനോട് അടുപ്പമുള്ളവർ ഉന്നയിക്കുന്നുണ്ട്.
ഹണി ട്രാപ്പിൽ കുടുക്കിയെന്ന് കരുതുന്ന യുവതിയെ കണ്ടെത്താൻ പോലീസും ഊർജ്ജിത ശ്രമത്തിലാണു.കണിയാപുരത്തെ ഇവരുടെ വീടുൾപ്പടെ രഹസ്യന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഇവർ മന്ത്രിയെ വിളിക്കാനുപയോഗിച്ച ഫോണുൾപ്പടെ സ്വിച്ച് ഓഫാണ്. ഇവർ ഉപയോഗിക്കുന്ന രണ്ടാമത്തെ നന്പർ അടുത്ത ദിവസം വരെ ഓണായിരുന്നു. തലസ്ഥാനത്ത് തന്നെയുള്ള മൊബൈൽ ടവറിന് കീഴിൽ ഇവരുടെ രണ്ടാമത്തെ നന്പറുണ്ടായിരുന്നു.
സംഭവം ഹണിട്രാപ്പാണെങ്കിൽ ഒരു തരത്തിലുമുള്ള സഹായവും ചാനൽ പ്രവർത്തകർക്ക് പോലീസിൽ നിന്ന് ലഭിക്കരുതെന്നും അങ്ങനെ ഉണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നുള്ള മുന്നറിയിപ്പും ആഭ്യന്തര വകുപ്പിൽ നിന്ന് പോയിട്ടുണ്ട്.
അതേസമയം ശശീന്ദ്രൻ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ജസ്റ്റീസ് പി.എസ്. ആന്‍റണി കമ്മീഷൻ അന്വേഷിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംഭവത്തിൽ ഗൂഢാലോചനയോ നിയമലംഘനമോ നടന്നിട്ടുണ്ടോ, ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത് തുടങ്ങിയ കാര്യങ്ങളും ഫോണ്‍ സംഭാഷണത്തിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടോ എന്നും കമ്മീഷൻ അന്വേഷിക്കും. മൂന്നു മാസത്തെ കാലാവധിയാണ് സർക്കാർ കമ്മീഷനു നൽകിയിരിക്കുന്നത്.