ദേശീയപാര്‍ട്ടി മാനദണ്ഡം പാലിക്കുന്നത് കോണ്‍ഗ്രസും ബി.ജെ.പി.യും മാത്രം;സി.പി.എമ്മിനും സി.പി.ഐയ്ക്കും നല്‍കിയ ഇളവ് ലഭിച്ചാല്‍ ആം ആദ്മി പാർട്ടിയും ഇനി ദേശീയ പാര്‍ട്ടി
അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ദേശീയപാര്‍ട്ടി മാനദണ്ഡം പാലിക്കുന്നത് കോണ്‍ഗ്രസും ബി.ജെ.പി.യും മാത്രം.തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഇളവോടെയാണ് സി.പി.ഐയും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികള്‍ ഇപ്പോള്‍ ദേശീയ പാര്‍ട്ടി അംഗീകാരം നിലനിര്‍ത്തുന്നത്.ഒരിടത്തുമാത്രം സംസ്ഥാനപാര്‍ട്ടിയായ സി.പി.ഐ.യും തൃണമൂല്‍കോണ്‍ഗ്രസും ഇതില്‍ ഉള്‍പ്പെടും. മൂന്നിടത്ത് സംസ്ഥാനപാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടി അംഗീകാരത്തിന് ഇതേ ഇളവ് ആവശ്യപ്പെട്ടാല്‍ സിപിഎം ഉൾപ്പെടെ അഞ്ചുപാര്‍ട്ടികളുടെ അംഗീകാരം തര്‍ക്കത്തിലാകും.
മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി ലോക്‌സഭയില്‍ രണ്ട് ശതമാനം എം.പിമാര്‍ ഉണ്ടാവുക അല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളിലെ സംസ്ഥാന പാര്‍ട്ടിയാകുക എന്നതാണ് ദേശീയ പാര്‍ട്ടിയാകാനുള്ള മാനദണ്ഡം. കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, എന്‍.സി.പി എന്നീ പാര്‍ട്ടികളാണ് നിവലില്‍ ദേശീയ പാര്‍ട്ടികള്‍.
ഗോവ, മണിപ്പുര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം വന്നതോടെ മൂന്ന് സംസ്ഥാനത്ത് അംഗീകാരമുള്ള പാര്‍ട്ടിയായി ആം ആദ്മി മാറി. ഡല്‍ഹിക്കുപുറമേ ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലും എ.എ.പി. സംസ്ഥാനപാര്‍ട്ടിയാകും. സി.പി.ഐ. കേരളത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലും ബി.എസ്.പി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുമാണ് സംസ്ഥാനപാര്‍ട്ടി. കേരളം, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ സി.പി.എമ്മിനു സംസ്ഥാനപാർട്ടി അംഗീകാരമുള്ളത്.